രാഹുല്‍ വേളി കഴിയ്ക്കുന്നത് അമേഠിയെ, ‘സംബന്ധം’ മാത്രമാണ് വയനാട്ടില്‍ ; റഹീം

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റഹീം കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.

ഇന്ത്യ,ആര്‍എസ്എസിനെതിരെ, ആര്‍എസ്എസും കോണ്‍ഗ്രസ്സും ഇടതുപക്ഷത്തിനെതിരെ എന്നു തുടങ്ങുന്ന റഹിമിന്റെ പോസ്റ്റില്‍ അമേഠിയില്‍ തന്നെ എംപിയായി തുടരുമെന്നു പ്രഖ്യാപിച്ച രാഹുല്‍ വയനാടന്‍ മലകയറുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ മണ്ടത്തരമാണെന്നാണ് വിമര്‍ശിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ

ഇന്ത്യ,ആര്‍എസ്എസിനെതിരെ.
ആര്‍എസ്എസും കോണ്‍ഗ്രസ്സും ഇടതുപക്ഷത്തിനെതിരെ…

അമേഠിയില്‍ തന്നെയാകും എംപിയായി താന്‍ തുടരുകയെന്നു പ്രഖ്യാപിച്ച രാഹുല്‍ വയനാടന്‍ മലകയറുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ മണ്ടത്തരമാണ്. അവര്‍ ബിജെപി വിരുദ്ധത പറയും,ഇടതു പക്ഷത്തിനു മേല്‍ കുതിരകയറും.ഇതാണ് ഇന്നത്തെ കോണ്‍ഗ്രസ്സ്.രാഷ്ട്രീയ പാപ്പരത്വത്തിന്റെ ഉദാഹരണമാണ് ഈ കാണുന്നത്. പരാജയഭീതിയില്‍ പലായനം ചെയ്ത ‘സേനാനായകനെ’ചൂണ്ടി ഉത്തരേന്ത്യയില്‍ ബിജെപിയ്ക്ക് ഇനി വോട്ട് ചോദിയ്ക്കാം. കേരളത്തില്‍, സംഘപരിവാറിന്റെ ശ്രദ്ധ ദേശീയ തലത്തില്‍ ക്ഷണിച്ചു വരുത്താന്‍ രാഹുലിന്റെ ‘വയനാടന്‍ യാത്ര’ ബിജെപിയ്ക്ക് അവസരമൊരുക്കുന്നു.

സുപ്രധാനമായ ഒരു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ഇന്ത്യയുടെ ഇങ്ങേ അറ്റത്തേക്ക് ‘വിജയസാധ്യത’ ഉള്ള മണ്ഡലം തേടി വരേണ്ട ഗതികേട് എത്ര വലുതാണ്. ഒരു കാര്യം ഉറപ്പ്, വയനാട് പഴയ വായനാടല്ല, ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും എത്ര വൈകി പ്രചരണം ആരംഭിച്ചാലും വായനാട്ടെ വോട്ടര്‍മാര്‍ കയ്യില്‍ തന്നെ കുത്തിക്കൊള്ളും എന്ന അധമമായ ആത്മവിശ്വാസം വയനാട്ടിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഇത്തവണ തിരുത്തണം.

‘വേളികഴിയ്ക്കുന്നത്’അമേഠിയെ,
വായനാട്ടിലേത് ‘സംബന്ധം’ മാത്രമത്രേ.
ആര്‍ക്കും വന്നു സംബന്ധം കൂടിപ്പോകാവുന്ന മണ്ണല്ല വയനാടും കേരളവുമെന്ന് കാലം തെളിയിക്കും.ഉറപ്പ്, വയനാട് രാഹുലിനെ തോല്പ്പിക്കും.

ഇന്ത്യന്‍ ജനാധിപത്യത്തിലെ സങ്കീര്‍ണ്ണമായ നിമിഷങ്ങളില്‍ സംഘപരിവാറിന്റെ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയ ഒറ്റുകാരനായി രാഹുല്‍ പില്‍ക്കാലത്തു അറിയപ്പെടും.

Top