ഉത്തര്‍ പ്രദേശില്‍ മഴയ്ക്ക് ശമനമില്ല; ജയിലിലും വെള്ളം കയറി, 500 തടവുകാരെ മാറ്റി

ലഖ്‌നൗ: ഉത്തരേന്ത്യയില്‍ മഴയ്ക്ക് ശമനമില്ല. കനത്ത മഴ തുടരുന്ന ഉത്തര്‍പ്രദേശില്‍ 500 ജയില്‍പുള്ളികളെ പുറത്തേക്ക് മാറ്റി. ബല്ലിയ ജില്ലാ ജയിലില്‍ നിന്നാണ് വെള്ളം കയറിയതിനെത്തുടര്‍ന്ന് തടവുകാരെ മാറ്റിയിരിക്കുന്നത്. അസംഗഢ് ജയിലിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. ബല്ലിയ ജയിലില്‍ നിന്ന് 120 കിലോമീറ്റര്‍ ദൂരത്താണിത്.

ഗംഗാ നദിയുടെയും ബിഹാറിന്റെയും അടുത്താണ് ഈ ജയിലുള്ളത്. നിലവില്‍ 950 പേരാണ് ജയിലിലുള്ളത്. 350 പേരെ പാര്‍പ്പിക്കാന്‍ പറ്റിയ ജയിലാണിത്. അതേസമയം, കഴിഞ്ഞ നാലു ദിവസത്തിനിടെ ഉത്തരേന്ത്യയിലെ ശക്തമായ മഴയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 124 ആയി. ഉത്തര്‍പ്രദേശില്‍ മാത്രം 93പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇന്നലെ ഇവിടെ 14 പേരും ശനിയാഴ്ച 25പേരും മരിച്ചു.

ബിഹാറില്‍ മരണം 13 കടന്നു. പട്‌നയില്‍ ചൊവ്വാഴ്ച വരെ സ്‌കൂളുകള്‍ക്ക് അവധിയാണ്. പട്‌നയെയാണ് മഴ ഏറ്റവും കൂടുതല്‍ ബാധിച്ചത്. പലപ്രദേശങ്ങളും കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. 19 ദേശീയ ദുരന്തനിവാരണ സമിതി സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്.

ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും 13 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലം പുണെയില്‍ മരണസംഖ്യ 22 ആയി. ഗുജറാത്തിലെ രാജ്കോട്ടില്‍ കാര്‍ ഒഴുകിപ്പോയതിനെ തുടര്‍ന്ന് മൂന്ന് സ്ത്രീകള്‍ മരിച്ചു.

Top