‘മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കണം’; തമിഴ്‌നാടിന് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തെഴുതി. മുല്ലപ്പെരിയാറില്‍ നിന്ന് തുരങ്കം വഴി വൈഗാ ഡാമിലേക്ക് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സ്റ്റാലിന് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ ഡാമിലേക്ക് നിലവില്‍ ഒരു സെക്കന്‍ഡില്‍ 2019 കുസെക്‌സ് ജലമാണ് ഒഴുകിയെത്തുന്നത്. എന്നാല്‍ 1,750 കുസെക്‌സ് ജലം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. മഴ ശക്തമായാല്‍ ജലനിരപ്പ് 142 അടിയിലേക്ക് എത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണം. ഇതിനായി സ്വീകരിക്കുന്ന നടപടികള്‍ യഥാസമയം കേരളത്തെ അറിയിക്കണം. ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ 24 മണിക്കൂറെങ്കിലും കേരളത്തിന് സമയം അനുവദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തില്‍ ആവശ്യപ്പെട്ടു.

142 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനുവദനീയമായ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമില്‍ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും സ്പില്‍വേയിലൂടെ വെള്ളം തുറന്ന് വിടണമെന്നും കേരളം നേരത്തെ തമിഴ്‌നാടിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കാണിച്ച് കേന്ദ്രസര്‍ക്കാരിനും കത്തയച്ചിട്ടുണ്ട്. ഡാം തുറക്കേണ്ടി വന്നാല്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ പട്ടികയും ദുരിതാശ്വാസ ക്യാമ്പുകളും കണ്ടെത്തി കേരളം സജ്ജമാണെന്നാണ് ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചത്.

Top