ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2371.52 അടിക്ക് മുകളില്‍

തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ഒരടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ആദ്യത്ത ജാഗ്രത നിര്‍ദ്ദേശമായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. 2371.52 അടിക്ക് മുകളിലാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.50 അടിയില്‍ തുടരുകയാണ്.

ഇടുക്കി അണക്കെട്ടിന്റെ ഇപ്പോഴത്തെ റൂള്‍ കര്‍വ് അനുസരിച്ച് ജലനിരപ്പ് 2372.58 അടിയിലെത്തിയാല്‍ ആദ്യത്തെ ജാഗ്രത നിര്‍ദ്ദേശമായ ബ്ലൂ അലര്‍ട്ട് നല്‍കണം. 2380.50 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് നല്‍കിയ ശേഷം ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടണം.

മഴയും നീരൊഴുക്കും കുറഞ്ഞതിനാല്‍ ഷട്ടര്‍ തുറക്കേണ്ടി വരില്ലെന്നാണ് കെഎസ്ഇബി യുടെ കണക്കു കൂട്ടല്‍. സംഭരണ ശേഷിയുടെ 65 ശതമാനം വെള്ളമിപ്പോഴുണ്ട്. നിലവില്‍ പതിനഞ്ച് ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളമാണ് ഒഴുകിയെത്തുന്നത്. അഞ്ചു ദിവസം മുമ്പ് ഇത് 41 ദശലക്ഷം ആയിരുന്നു.

പതിനൊന്ന് ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം മൂലമറ്റം പവര്‍ഹൗസില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനെടുക്കുന്നുണ്ട്. മൂലമറ്റത്ത് വൈദ്യുതോല്‍പ്പാദനം പൂര്‍ണതോതിലാക്കി അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാനുള്ള ശ്രമമാണ് കെഎസ്ഇബി നടത്തുന്നത്. അതിനാല്‍ ജലനരിപ്പ് ഒരടി ഉയരാന്‍ ദിവസങ്ങള്‍ വേണ്ടി വന്നേക്കും.

ജൂലൈ 31 ന് പുതിയ റൂള്‍ കര്‍വ് വരുന്നതോടെ ബ്ലൂ അലര്‍ട്ട് ലെവല്‍ 2375 ആയി ഉയരുമെന്നതു കെഎസ്ഇബിക്ക് ആശ്വാസം നല്‍കുന്നുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കാന്‍ തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടു പോകുന്നുണ്ട്. ഇതിനായി വൈഗയില്‍ നിന്നും കൂടുതല്‍ ജലം മധുര ഭാഗത്തേക്ക് തുറന്നു വിടുന്നുണ്ട്.

 

Top