പന്തളത്ത് വെള്ളക്കെട്ട് കുറയുന്നു ; എം.സി റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചു

പന്തളം : പന്തളത്ത് വെള്ളക്കെട്ട് കുറഞ്ഞു. എം.സി റോഡില്‍ നിന്ന് വെള്ളം പൂര്‍ണമായി ഇറങ്ങിയതിനെത്തുടര്‍ന്ന് ഗതാഗതം പുനസ്ഥാപിച്ചു. അതേസമയം മാവേലിക്കരയിലേക്കും പത്തനംതിട്ടയിലേക്കുമുള്ള റോഡുകളില്‍ ഇപ്പോഴും വെള്ളക്കെട്ട് ഉണ്ട്.

പല ഭാഗങ്ങളിലും കനത്ത മഴ കുറയുന്നു. എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഒഡീഷ-ബംഗാള്‍ തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെങ്കിലും ഇതുവരെ ശക്തി പ്രാപിചിട്ടില്ല.

പ്രളയബാധിത ജില്ലകളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കും. പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ തിരുവല്ലയില്‍ 15 ബോട്ടുകള്‍ കൂടെ എത്തിക്കും. ഇന്ന് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തിരുവല്ലയിലാണ്.

ആലുവ ടൗണില്‍ വെള്ളം ഇറങ്ങി. പെരിയാറില്‍ ജലനിരപ്പ് അഞ്ചടിയോളം താഴ്ന്നു. എറണാകുളം-തൃശൂര്‍ ദേശീയപാതയില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.

ആലുവ, കാലടി, പറവൂര്‍ മേഖലകളില്‍ നിന്നു വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ രക്ഷാ പ്രവര്‍ത്തനം ശക്തമായി. ശനിയാഴ്ച മാത്രം 54 ആളുകളെ രക്ഷപെടുത്തി.

എറണാകുളത്ത് നിന്നും പറവൂര്‍, വടക്കേക്കര വഴി കൊടുങ്ങല്ലൂര്‍ ഭാഗത്തേയ്ക്കും കളമശേരി വഴി ദേശീയ പാതയിലൂടെ ആലുവയിലേയ്ക്കും ഭാരവാഹനങ്ങള്‍ക്കു കടന്നു പോകാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഈ വഴിയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

Top