മാലിന്യമുക്ത കേരളം; തദ്ദേശ സ്ഥാപനങ്ങളുടെ എൻഫോഴ്‌സ്‌മെന്റ്‌ സ്‌ക്വാഡിൽ ഇനി പൊലീസും

തിരുവനന്തപുരം : നിരുത്തരവാദപരമായി നിക്ഷേപിക്കുന്നതിനും അലസമായി കൈകാര്യം ചെയ്യുന്നതിനും എതിരെ ശക്തമായ നടപടിക്ക്‌ തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കാൻ ഇനി പൊലീസും എത്തും. തദ്ദേശ സ്ഥാപനങ്ങളുടെ എൻഫോഴ്‌സ്‌മെന്റ്‌ സ്‌ക്വാഡിൽ പൊലീസ്‌ ഉദ്യോഗസ്ഥനെകൂടി ഉൾപ്പെടുത്താൻ സംസ്ഥാന പൊലീസ്‌ മേധാവി ഉത്തരവ്‌ നൽകി.

അനധികൃതമായി മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും കണ്ടുകെട്ടാനും എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ഉത്തരവ് പ്രകാരം സാധിക്കും. വ്യക്തികളെ ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനും സാധിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ കൂടൂതൽ കാര്യക്ഷമമാക്കാൻ ഇത് സഹായകമാകും. നിരോധിത വസ്‌തുക്കളുടെ ഉൽപ്പാദനം, വിതരണം, ഉപയോഗം, മാലിന്യം കത്തിക്കൽ, മാലിന്യം തള്ളൽ എന്നിവയ്ക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.

ജലാശയങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കും. അശ്രദ്ധമായ മാലിന്യ സംസ്കരണം മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ബോധവൽകരണം നടത്തും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ അറവുശാലകളിലും ഭക്ഷണശാലകളിലും കൃത്യമായ ഇടവേളകളിൽ മിന്നൽ പരിശോധന നടത്തും.

Top