കുത്തിയിരുന്ന് മാലിന്യ കൂമ്പാരം മാറ്റിച്ച് സബ് ജഡ്ജി എ എം ബഷീർ . .

കൊച്ചി: എറണാകുളം ബ്രോഡ് വേയില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കണമെന്ന ആവശ്യമുന്നയിച്ച് ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എ.എം ബഷീർ നടത്തിയ പ്രതിഷേധം വിജയത്തില്‍. ചീഞ്ഞ് ദുര്‍ഗ്ഗന്ധം വമിക്കുന്ന മാലിന്യകൂമ്പാരത്തിന് അരികെ ഇരുന്നായിരുന്നു സബ് ജഡ്ജിയുടെ പ്രതിഷേധം.

നാട്ടുകാര്‍ പല തവണ പരാതിപ്പെട്ടിട്ടും മാലിന്യം നീക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറായിരുന്നില്ല. ഒരു ദിവസം പത്തുലോഡ് മാലിന്യം ഇവിടെ നിന്ന് നീക്കിയെങ്കില്‍ മാത്രമേ നാട്ടുകാരുടെ പരാതിക്ക് നേരിയ ആശ്വാസം ലഭിക്കുകയുള്ളു എന്നിരിക്കെ കോര്‍പ്പറേഷന്‍ ഈ വഴിക്ക് തിരിഞ്ഞ് നോക്കിയിരുന്നില്ല. മൂക്ക് പൊത്താതെ ബ്രോഡ് വേയിലെ മാര്‍ക്കറ്റിനുള്ളില്‍ ആളുകള്‍ക്ക് കയറാനാകില്ല. മാര്‍ക്കറ്റിന്റെ മധ്യഭാഗത്തായി കുന്നു പോലെയാണു പച്ചക്കറി അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടിയത്. ഈ മാലിന്യ കൂമ്പാരത്തിനു സമീപത്ത് പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ ഓഫീസിലേക്ക് പല തവണ വ്യാപാരികള്‍ പരാതിയുമായി ചെന്നെങ്കിലും അവഗണന മാത്രമായിരുന്നു ഫലം.

ഈ മാര്‍ക്കറ്റില്‍ ഇരുന്നൂറിലധികം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ പരിശോധനക്ക് എത്തിയതായിരുന്നു ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എ.എം ബഷീർ. പരിശോധനക്കെത്തിയ സബ് ജഡ്ജി പോലും മൂക്ക് പൊത്തേണ്ട അവസ്ഥയായി. ഇതോടെയാണ് മാലിന്യം നീക്കം ചെയ്യാത്തതിനെതിരെ അദ്ദേഹം മാര്‍ക്കറ്റില്‍ തന്നെ പ്രതിഷേധം ആരംഭിച്ചത്. മാലിന്യം നീക്കം ചെയ്യാതെ മാര്‍ക്കറ്റ് വിട്ട് പോകില്ലെന്ന ജഡ്ജിയുടെ തീരുമാനമാനത്തിന് മുന്നില്‍ കോര്‍പ്പറേഷന്‍ മുട്ട് മടക്കുകയായിരുന്നു. പിന്നീട് ജെ.സി.ബി.യും ലോറികളുമായെത്തി കോര്‍പ്പറേഷന്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തു. മാലിന്യം പൂര്‍ണ്ണമായും നീക്കം ചെയ്ത ശേഷമാണു സബ് ജഡ്ജി മാര്‍ക്കറ്റ് വിട്ട് പോയത്. മാലിന്യ സംസ്‌കരണത്തില്‍ വീഴ്ച്ച വരുത്തിയതിന് കോര്‍പ്പറേഷനെതിരായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top