ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പ്രത്യേക പന്ത് നല്‍കുന്നുവെന്ന ആരോപണം തള്ളി വസിം അക്രം

ലോകകപ്പ് ക്രിക്കറ്റില്‍ കൂടുതല്‍ സ്വിങ്ങും സീമും ലഭിക്കുന്നതിനായി ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഐസിസി പ്രത്യേക പന്ത് നല്‍കുന്നുവെന്ന മുന്‍ പാകിസ്താന്‍ താരം ഹസന്‍ റാസയുടെ ആരോപണം സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹസന്റെ പ്രസ്താവനെയ പരോക്ഷമായി തള്ളിയിരിക്കുകയാണ് പാക് ഇതിഹാസ പേസര്‍ വസിം അക്രം.

”കഴിഞ്ഞ രണ്ട് ദിവസവായി ഞാന്‍ ഈ വാര്‍ത്തയെക്കുറിച്ച് വായിക്കുന്നു. വളരെ രസകരമായാണ് എനിക്ക് തോന്നുന്നത്. നിങ്ങള്‍ സ്വയം നാണം കെടുക മാത്രമല്ല, ഞങ്ങളേയും നാണം കെടുത്തുകയാണ്. ഇതൊരു നിസാരമായ കാര്യമാണ്. അമ്പയര്‍ മാച്ച് ഒഫീഷ്യലുകള്‍ക്ക് ഒപ്പം 12 പന്തുകള്‍ അടങ്ങുന്ന ബോക്‌സുമായി ആദ്യം ബൗള്‍ ചെയ്യുന്ന ടീമിനെ സമീപിക്കുന്നു. രണ്ട് ബോളുകളായിരിക്കും ബൗളര്‍ തിരഞ്ഞെടുക്കുക. രണ്ടാമത്തെ ടീമിനും ഇതേ പ്രക്രിയ തന്നെയാണ്. ഇതാണ് കാലങ്ങളായി പിന്തുടരുന്ന രീതി. ശേഷം പന്തുകള്‍ നാലാം അമ്പയറിന് കൈമാറും. ഇതെല്ലാം മാച്ച് ഒഫീഷ്യലുകള്‍ക്ക് മുന്നിലാണ് സംഭവിക്കുന്നത്,” അക്രം എ സ്‌പോര്‍ട്‌സിന്റെ ചാനല്‍ ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കി.

‘ഇങ്ങനെയൊക്കെ ആരാണ് ചിന്തിക്കുന്നത്? ഒരു ഉപകരണം ഉപയോഗിച്ച് എങ്ങനെയാണ് പന്ത് സ്വിങ് ചെയ്യിക്കാനാകുക? എന്തുകൊണ്ടാണ് ഇത്തരം വാദങ്ങളുയരുന്നതെന്ന് എനിക്കറിയാം. പാകിസ്താന്റെ ഉള്‍പ്പടെയുള്ള പെസര്‍മാര്‍ക്ക് ആധിപത്യം പുലര്‍ത്താനായിട്ടില്ല എന്നതാണ്. ഇന്ത്യന്‍ ബൗളര്‍മാര്‍ കൂടുതല്‍ മികവിലേക്ക് ഉയര്‍ന്നതായാണ് ഞാന്‍ ചിന്തിക്കുന്നത്,’ അക്രം കൂട്ടിച്ചേര്‍ത്തു.

മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി എന്നിവരടങ്ങിയ ഇന്ത്യയുടെ പേസ് നിരയെ വാഴ്ത്താനും അക്രം മറന്നില്ല. അക്രത്തിന്റെ അഭിപ്രായത്തോടെ ചാനല്‍ ചര്‍ച്ചയിലുണ്ടായിരുന്നു മുന്‍താരങ്ങളായ ഷോയിബ് മാലിക്കും മിസബ ഉള്‍ ഹഖും യോജിക്കുകയും ചെയ്തു. ഇന്ത്യന്‍ ബൗളര്‍മാരില്‍ നിന്ന് പഠിക്കാന്‍ ശ്രമിക്കേണ്ടതിന് പകരം എന്തെങ്കിലും അപാകതയുണ്ടെന്ന് കണ്ടെത്തുന്നതിലാണ് നമുക്ക് മുന്‍ഗണനയെന്ന് മാലിക്കും കുറ്റപ്പെടുത്തി.

Top