കാലിഫോര്‍ണിയയിലെ കാട്ടുതീ; അഗ്നിശമനസേനാംഗം മരിച്ചു

ലോസ് ആഞ്ചലോസ്: അമേരിക്കയിലെ കാലിഫോര്‍ണിയയിലെ കാട്ടുതീയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്ന അഗ്‌നിശമനസേനാംഗം മരിച്ചു. മെന്‍ഡോസിനോയിലെ കോപ്ലംക്‌സില്‍ കാട്ടു തീ നിയന്ത്രിക്കുന്നതിനിടയില്‍ ഉണ്ടായ പരുക്കാണ് മരണകാരണമെന്ന് ഫോറസ്ട്രി ആന്‍ഡ് പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഇതുവരെ , കാലിഫോര്‍ണിയയിലെ തീപിടുത്തത്തില്‍ ആറ് അഗ്‌നിശമന സേനാംഗങ്ങളാണ് കൊല്ലപ്പെട്ടത്.

മെന്‍ഡോസിനോ ദേശീയ വനത്തിന്റെ തെക്കെ മുനമ്പിലായിരുന്നു തീപ്പിടുത്തം ഉണ്ടായത്. ഏകദേശം 349,654 ഏക്കറിലധികം വരുന്ന വന പ്രദേശമായ മെന്‍ഡാസിനോ കോപ്ലക്‌സാണ് അഗ്‌നിക്കിരയായത്. അഗ്‌നി ശമന വിഭാഗങ്ങള്‍ സംയുക്തമായാണ് തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. 14000ത്തോളം ഉദ്യോഗസ്ഥരാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ പ്രവര്‍ത്തിച്ചത്.

കാലിഫോര്‍ണിയിയില്‍ പടര്‍ന്ന കാട്ടുതീ സംസ്ഥാനത്തെ ബാധിച്ച പ്രധാന ദുരന്തങ്ങളിലൊന്നാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു. ലോസ് ആഞ്ചലോസ് നഗരത്തിന് സമാനമായ വലിപ്പത്തിലുള്ള പ്രദേശത്തോളം അഗ്‌നിക്കിരയായതെന്ന് അധികൃതര്‍ പറഞ്ഞു. 8 മാസങ്ങള്‍ക്ക് മുമ്പാണ് കാലിഫോര്‍ണിയയില്‍ ഇതിന് മുന്‍പ് വന്‍ തീപ്പിടിത്തം ഉണ്ടായത്.

Top