പ്രതിയുടെ വിചിത്രമായ മൊഴി; ജോര്‍ജിയ വെടിവെപ്പില്‍ അന്വേഷണം ശക്തമാക്കി

വാഷിങ്ടണ്‍: അമേരിക്കയിലെ ജോര്‍ജിയയില്‍ മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് വെടിവെപ്പ് നടത്തിയ 21കാരനായ റോബര്‍ട്ട് ആരോണ്‍ കടുത്ത ലൈംഗിക ആസക്തിയുള്ളയാളാണെന്ന് റിപ്പോര്‍ട്ട്. സ്പാകളും മസാജ് പാര്‍ലറുകളും ആകര്‍ഷിച്ചിരുന്നതായി ഇയാള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ഇയാള്‍ മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ആകര്‍ഷണം ഉണ്ടാക്കുന്ന സ്പാകളും മസാജ് പാര്‍ലറുകളും തകര്‍ക്കാന്‍ പ്രതി ആലോചിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് മസാജ് പാര്‍ലറുകളില്‍ വെടിവെപ്പ് നടത്തിയത്. അശ്ലീല ദൃശ്യങ്ങള്‍ പതിവായി കണ്ടിരുന്ന പ്രതി കടുത്ത ലൈംഗിക ആസക്തിയുള്ള വ്യക്തിയാണ്. പലപ്പോഴായി മസാജ് പാര്‍ലറുകള്‍ ഇയാള്‍ സന്ദര്‍ശിച്ചിരുന്നു. കടുത്ത ലൈംഗിക താല്‍പ്പര്യവും ലഹരിമരുന്ന് ഉപയോഗവും മൂലം 2019 അവസാനം മുതല്‍ 2020 ഫെബ്രുവരി വരെ റോബര്‍ട്ട് ഒരു പുനരധിവാസ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നുവെന്നും പൊലീസ് പറഞ്ഞു.

റോബര്‍ട്ട് പുനരധിവാസ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നതായി അദ്ദേഹത്തിനൊപ്പം ചികിത്സയിലുണ്ടായിരുന്ന ഒരു യുവാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ചെയ്യുന്ന പ്രവര്‍ത്തികളില്‍ കുറ്റബോധം ഉണ്ടായിരുന്നുവെങ്കിലും മയക്കുമരുന്ന് ഉപയോഗവും ലൈംഗിക ആസക്തിയും മൂലം റോബര്‍ട്ടിന് തിരിച്ചെത്താന്‍ കഴിഞ്ഞില്ല പുനരധിവാസ കേന്ദ്രത്തില്‍ റോബര്‍ട്ടിനൊപ്പം താമസിച്ച ടെയ്‌ലര്‍ ബേയ്‌ലസ് എന്നയാള്‍ പറഞ്ഞു.

അതേസമയം, മസാജ് പാര്‍ലറുകളില്‍ ആക്രമണത്തിന് ഉപയോഗിച്ച തോക്ക് ഹോളി സ്പ്രിംസ്സിലെ കടയില്‍ നിന്നാണ് റോബര്‍ട്ട് വാങ്ങിയതെന്നും പൊലീസ് പറഞ്ഞു. കടയില്‍ നടത്തിയ പരിശോധനയില്‍ നിയമങ്ങള്‍ പാലിച്ച് കൊണ്ട് തന്നെയാണ് റോബര്‍ട്ട് തോക്ക് വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി.

ജോര്‍ജിയയിലെ വിവിധ മസാജ് പാര്‍ലറുകളിലായി നടന്ന വെടിവെപ്പില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. അറ്റ്ലാന്റയ്ക്ക് സമീപമുള്ള ആക്വര്‍ത്ത് നഗരത്തിന് സമീപമുള്ള യങ്സ് എഷ്യന്‍ മസാജ് പാര്‍ലറില്‍ ഉണ്ടായ വെടിവെപ്പിലാണ് നാല് പേര്‍ കൊല്ലപ്പെട്ടത്. അറ്റ്ലാന്റയില്‍ തന്നെയുള്ള ഗോള്‍ഡ് മജാസ് സ്പാ, അരോമ തെറാപ്പി സ്പാ എന്നിവിടങ്ങളിലാണ് തുടര്‍ന്നും വെടിവെപ്പ് ഉണ്ടായത്.

Top