ശക്തമായ കാറ്റ് വീശാന്‍ സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. അടുത്ത 24 മണിക്കൂറില്‍ 45 മുതല്‍ 55 കി.മി വരെ വേഗതയില്‍ കോമോറിയന്‍ മേഖലയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇന്നും നാളെയും ഗുജറാത്ത് തീരത്തും അതിനോട് ചേര്‍ന്നുള്ള വടക്ക് -കിഴക്ക് അറബിക്കടലിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ മത്സ്യ തൊഴിലാളികള്‍ പ്രസ്തുത പ്രദേശങ്ങളില്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. എന്നാല്‍, കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതില്‍ തടസമില്ലെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയോടൊപ്പം ശക്തമായ ഇടിയും മിന്നലുമുണ്ടാകുമെന്നും ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. നാളെ ഇടുക്കി, മലപ്പുറം വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

സെപ്തംപര്‍ ഒന്നിന് കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും സെപ്തംബര്‍ രണ്ടിന് ഇടുക്കി, എറണാകുളം, മലപ്പുറം കോഴിക്കോട് ജില്ലകളിലും സെപ്തംബര്‍ മൂന്നിന് ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ഇടിയോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Top