നികുതിവെട്ടിപ്പ്, മൂന്ന് ലക്ഷത്തോളം സ്ഥാപനങ്ങള്‍ നിരീക്ഷണത്തിലെന്ന് നരേന്ദ്രമോദി

modi

ന്യൂഡല്‍ഹി: രാജ്യത്തെ മൂന്ന് ലക്ഷത്തോളം സ്ഥാപനങ്ങള്‍ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ജിഎസ്ടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കുകയും നവീകരിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ സ്ഥാപനദിനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

ഒരു വശത്ത് സ്വച്ഛ്ഭാരത് പദ്ധതിയിലൂടെ രാജ്യത്തെ ശുദ്ധീകരിക്കുമ്പോള്‍ മറുവശത്ത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തെ കൊള്ളയടിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയാണ് നമ്മള്‍ സ്വീകരിച്ചിട്ടുള്ളത്. ഇത്രകാലം പാവപ്പെട്ടവരെ കൊളളയടിച്ചവര്‍ക്ക് ഇക്കാലം കൊണ്ട് നേടിയതെല്ലാം ഇനി സാധുകള്‍ക്ക് തന്നെ തിരിച്ചു നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണം കണ്ടെത്തുന്നതിനുള്ള നടപടികള്‍ കഴിഞ്ഞ നവംബര്‍ എട്ടിന് തുടങ്ങിയതാണ്. സര്‍ക്കാര്‍ നിരീക്ഷണത്തിലുള്ളവരുടെ പട്ടിക ഇതുവരെ പുറത്തു വിട്ടിട്ടില്ല. സംശയാസ്പദമായ ഇടപാടുകള്‍ നടത്തുന്ന മൂന്ന് ലക്ഷത്തോളം സ്ഥാപനങ്ങളെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഒരു ലക്ഷത്തോളം സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കള്ളപ്പണം പൂഴ്ത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവും. കൊള്ളയടിക്കുന്നവരെ ഒപ്പം നിര്‍ത്തി രാജ്യത്തിന് പുരോഗതിയിലേക്ക് പോകുവാന്‍ സാധിക്കില്ല. സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കിയതോടെ സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ 45 ശതമാനം ഇടിവ് നേരിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമ്പദ് ഘടനയെ നവീകരിക്കാന്‍ ഇന്ത്യയ്ക്ക് കിട്ടിയ നവീന പാതയാണ് ജിഎസ്ടിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top