ഫ്രാന്‍സില്‍ ചൂട് കടുക്കുന്നു; രാജ്യത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

പാരീസ്‌: ഫ്രാന്‍സില്‍ കനത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. പല യൂറോപ്യന്‍ രാജ്യങ്ങളിലും കനത്ത ചൂടാണ് കഴിഞ്ഞ ഒരാഴ്ചയായി അനുഭവപ്പെടുന്നത്.

45.9 ഡിഗ്രിസെല്‍ഷ്യസാണ് ഫ്രാന്‍സിലെ താപനില .ഒരാഴ്ചക്കുള്ളിലാണ് ഫ്രാന്‍സില്‍ ചൂട് കൂടിയത്. ഫ്രാന്‍സില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച നഗരങ്ങളിലെ സ്‌കൂളുകള്‍ അടച്ചിട്ടുണ്ട്. ചൂട് ഏറ്റവും കൂടുതല്‍ പാരീസ് ഉള്‍പ്പെടെ രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലാണ്.

ചൂടിനെ അതിജീവിക്കാന്‍ മിക്കയിടങ്ങളിലും താത്കാലിക ജലധാരകള്‍ ആരംഭിച്ചിട്ടുണ്ട്. പബ്ലിക് സ്വിമ്മിങ് പൂളുകള്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടു കൊടുക്കുകയും ചെയ്തു. 35 ഡിഗ്രിക്ക് മുകളിലുള്ള താപനിലയാണ് യൂറോപ്പിന്റെ എല്ലാ ഭാഗത്തുമുള്ളത്.

കനത്ത ചൂട് കാരണം സ്‌പെയിനിലെ കാറ്റലോണിയ മേഖലയില്‍ കാട്ടുതീ ശക്തമാകുകയാണ്. ഈ മേഖലയില്‍ 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കാട്ടുതീയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അതിനിയും പടരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നു.

ചൂടുകൂടാന്‍ കാരണം വടക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള ഉഷ്ണ വാതം യൂറോപ്പില്‍ എത്തുന്നതാണെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്.

Top