അൻപത് പാക്കിസ്ഥാൻ സൈനികരുടെ തല കൊയ്യണം;വീരമൃത്യു വരിച്ച ജവാന്റെ മകൾ . .

ന്യൂഡല്‍ഹി: രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച പിതാവിന്റെ ജീവനുപകരമായി മകള്‍ ആവശ്യപ്പെട്ടത് 50 പാക്ക് സൈനികരുടെ തല. കശ്മീരില്‍ പാക്ക് സൈന്യം നിഷ്ഠൂരമായി കൊലപ്പെടുത്തിയ ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗറിന്റെ മകള്‍ സരോജയാണ് അച്ഛന്റെ വീരമൃത്യുവിന് മറുപടി കൊടുക്കണം എന്ന് ആവശ്യപ്പെടുന്നത്.

പിതാവിന്റെ ധീരമരണം വൃഥാവിലാകരുതെന്നും പ്രേം സാഗറിന്റെ മകള്‍ സരോജ് ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കുവേണ്ടി ജീവത്യാഗം ചെയ്ത പ്രേം സാഗറിനെയോര്‍ത്ത് അഭിമാനമുണ്ടെന്ന് സഹോദരനും പ്രതികരിച്ചു. എന്നാല്‍ ശിരഛേദം ചെയ്ത പാക് സൈന്യത്തിന്റെ നടപടി ഹൃദയഭേദകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, വാഗ്ദാനങ്ങളോ ഉറപ്പുകളോ അല്ല, പ്രവര്‍ത്തിയാണ് തങ്ങള്‍ക്കു വേണ്ടതെന്ന് പറഞ്ഞ് വീരമൃത്യു വരിച്ച സുബേധാര്‍ പരംജീത് സിങ്ങിന്റെ സഹോദരനും രംഗത്തെത്തി.

പാക്കിസ്ഥാന്റെ മുഴുവന്‍ ജനസംഖ്യയേക്കാള്‍ വലുതാണ് നമ്മുടെ സൈന്യമെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുന്നു. എങ്കില്‍പ്പിന്നെ തിരിച്ചടിക്കാന്‍ എന്താണിത്ര അമാന്തം? പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും എന്തു ചെയ്യുകയാണ്? പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന് ആശംസയുമായി പാക്കിസ്ഥാനിലേക്കു പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെയും പരംജീതിന്റെ സഹോദരന്‍ രന്‍ജീത് വിമര്‍ശിച്ചു.

കഴിഞ്ഞ നവംബറില്‍ നടത്തിയ മിന്നലാക്രമണം പോലെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തി പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിക്കണമെന്നും രന്‍ജീത് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ആവശ്യപ്പെട്ടാല്‍ പാക്കിസ്ഥാനിലേക്കു പോയി 100 സൈനികരുടെ ശിരസറുത്തുകൊണ്ടു വരാന്‍ ഞാന്‍ തയാറാണ്. വിട്ടുവീഴ്ചകളേക്കുറിച്ച് മാത്രമാണ് നമ്മുടെ നേതാക്കന്‍മാര്‍ ചിന്തിക്കുന്നത്. വാചകമടിച്ചിട്ട് കാര്യമില്ല. തിരിച്ചടിക്കാന്‍ ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തന്റെ സഹോദരന്റെ ശിരസു നഷ്ടപ്പെട്ട മൃതദേഹം കുടുംബം ഏറ്റുവാങ്ങില്ലെന്നും സഹോദരന്‍ വ്യക്തമാക്കി. ശിരസില്ലാത്ത മൃതദേഹം എന്റെ സഹോദരന്റെയാണെന്ന് എങ്ങനെ ഉറപ്പിക്കും? ശിരസില്ലാത്ത മൃതദേഹം തങ്ങള്‍ ഏറ്റുവാങ്ങില്ലെന്നും അദ്ദേഹം അറിയിച്ചു.

പാക്കിസ്ഥാന്‍ സൈന്യം വികൃതമാക്കിയ ഭര്‍ത്താവിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പരംജീത് സിങ്ങിന്റെ വിധവയും വ്യക്തമാക്കി. അദ്ദേഹത്തന്റേതെന്ന് പറയുന്ന മൃതദേഹം ആദ്യം പരിശോധിച്ച് ഉറപ്പുവരുത്തണം. മുഴുവന്‍ ശരീരഭാഗങ്ങളുമില്ലെങ്കില്‍ അതു ഞങ്ങള്‍ക്കു വേണ്ട. ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ച് സര്‍ക്കാരില്‍നിന്നോ അധികൃതരില്‍നിന്നോ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. ഇത്രയും ക്രൂരമായി പെരുമാറിയ പാക്കിസ്ഥാന് എത്രയും വേഗം ഉചിതമായ മറുപടി നല്‍കണമെന്നും അവര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Top