വാളയാറിലെ പെണ്‍കുട്ടികള്‍; കേസ് ദുര്‍ബലമാക്കിയെന്ന് അമ്മയുടെ ആരോപണം

പാലക്കാട്: വാളയാറില്‍ സഹോദരിമാരുടെ ദുരൂഹമരണത്തെക്കുറിച്ച് തുടക്കംമുതല്‍ മുന്‍വിധിയോടെ നടത്തിയ പൊലീസന്വേഷണം കേസ് ദുര്‍ബലമാക്കിയെന്ന് മരിച്ച പെണ്‍കുട്ടികളുടെ അമ്മ. തെളിവുകള്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷനും പരാജയപ്പെട്ടെന്ന് പി.കെ. ഹനീഫ കമ്മിഷനു മുന്നില്‍ മാതാപിതാക്കള്‍ പറഞ്ഞു. ശനിയാഴ്ച പാലക്കാട് ഗസ്റ്റ്ഹൗസിലാണ് വാളയാര്‍ കേസന്വേഷണത്തിലെ വീഴ്ചകളെപ്പറ്റി അന്വേഷിക്കുന്ന കമ്മിഷന്റെ തെളിവെടുപ്പ് നടന്നത്. കേസിലെ മുന്‍പ്രോസിക്യൂട്ടറായിരുന്ന ജലജ മാധവനും കമ്മിഷന് മൊഴിനല്‍കി. ഒന്നേകാല്‍ മണിക്കൂറോളം നീണ്ട വിവരശേഖരണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് കേസന്വേഷണത്തിലുണ്ടായ വീഴ്ചകളാണ് ആദ്യം കമ്മിഷന്‍ ചോദിച്ചറിഞ്ഞത്.

മൂത്തകുട്ടിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടദിവസം സ്ഥലത്തെത്തിയ പൊലീസുകാരോട് കേസുമായി ബന്ധപ്പെട്ട് ഇളയകുട്ടി നല്‍കിയ മൊഴിയും പ്രതികളെക്കുറിച്ചുള്ള സൂചനയും പൊലീസ് പരിഗണിച്ചില്ല. ഇത് രണ്ടാമത്തെ കുട്ടിയും സമാനസാഹചര്യത്തില്‍ മരിക്കാനിടയാക്കി. കോടതിയില്‍ വിചാരണ നടന്നപ്പോള്‍ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് സഹകരണമുണ്ടായിരുന്നില്ല. കോടതിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങളൊന്നും പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നില്ലെന്നും അമ്മ പറഞ്ഞു. പി.കെ. ഹനീഫ കമ്മിഷന്റെ അവസാനഘട്ട തെളിവെടുപ്പാണ് ശനിയാഴ്ച നടന്നത്. നേരത്തെ, പാലക്കാട് എസ്.പി. ജി. ശിവവിക്രം, കേസ് വിവിധഘട്ടങ്ങളില്‍ അന്വേഷിച്ച പോലീസുദ്യോഗസ്ഥര്‍ എന്നിവരില്‍നിന്ന് കമ്മിഷന്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

Top