വാളയാര്‍ കേസ്: സിബിഐ അന്വേഷണം വേണം;മാതാപിതാക്കള്‍ ഹൈക്കോടതിയിലേയ്ക്ക്

പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നാളെ ഹൈക്കോടതിയെ സമീപിയ്ക്കും. വാളയാര്‍ കേസില്‍ അന്വേഷണം അട്ടിമറിച്ചെന്നും കൊലപാതക സാധ്യത അന്വേഷിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.

കേസിലെ അഞ്ച് പ്രതികളില്‍ നാലുപേരെയും വെറുതെ വിട്ട പാലക്കാട് പോക്‌സോ കോടതി നടപടി റദ്ദാക്കണമെന്നും പെണ്‍കുട്ടികളുടെ മരണം സിബിഐ അന്വേഷിക്കണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചാല്‍ എല്ലാ സഹായവും നല്‍കുമെന്ന് മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍, ഇക്കാര്യം ഉന്നയിച്ച് ബന്ധുക്കള്‍ക്കോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കോ സമീപിയ്ക്കാമെന്ന് ഹൈക്കോടി നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിയ്ക്കുന്നത്.

ഒക്ടോബര്‍ 25നാണ് കേസിലെ പ്രധാന പ്രതികളെയെല്ലാം പോക്‌സോ കോടതി കുറ്റവിമുക്തരാക്കിയത്. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് വാളയാര്‍ ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന റിലേ നിരാഹാര സമരം തുടരുകയാണ്.

Top