തലമുണ്ഡനം ചെയ്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ; 14 ജില്ലകളിലും പ്രചരണം നടത്തും

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്ത് തുടര്‍ സമരത്തിലേക്ക് കടന്നു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് പെണ്‍കുട്ടികളുടെ അമ്മയുടെ സമരം. തല മുണ്ഡനം ചെയ്ത് 14 ജില്ലകളിലും പ്രചരണം നടത്തുക എന്നതാണ് സമര സമിതിയുടെ തീരുമാനം. ഡിഎച്ച്ആര്‍എം നേതാവ് സലീന പ്രക്കാനവും, സാമൂഹിക പ്രവര്‍ത്തകയും കവയത്രിയുമായ ബിന്ദു കമലും തലമുണ്ഡനം ചെയ്തു. മുടി മുറിച്ച് കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുമെന്നാണ് സമര സമിതി അറിയിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് എം പി രമ്യ ഹരിദാസും ലതിക സുഭാഷും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലില്‍ എത്തിയിട്ടുണ്ട്.

നീതി ആവശ്യപ്പെട്ട് അമ്മ നടത്തുന്ന സത്യഗ്രഹം ഒരു മാസം പിന്നിട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആയിരുന്നു സത്യഗ്രഹം തുടങ്ങിയത്. ഇത് നടപ്പാകാത്ത സാഹചര്യത്തിലാണ് തുടര്‍ സമരം. സ്ഥാനത്തുടനീളം സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ പ്രചാരണ പരിപാടികള്‍ നടത്തുമെന്നും പെണ്‍കുട്ടികളുടെ അമ്മ അറിയിച്ചു.

വാളയാര്‍ അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരാഹാരമിരുന്ന അഡ്വ.ജലജ മാധവനെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ജലജയ്ക്ക് പകരം സമരസമിതി നേതാവ് അനിത പകരം നിരാഹാരം ആരംഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ പെണ്‍കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്യുമെന്ന് സമരസമിതി നേരത്തെ അറിയിച്ചിരുന്നു.

Top