വാളയാര്‍ കേസ്; പെണ്‍കുട്ടികളുടെ വീട്ടിലെത്തി തെളിവെടുത്ത് സിബിഐ

വാളയാര്‍ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം പെണ്‍കുട്ടികളുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. സിബിഐ എസ്പി നന്ദകുമാര്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാളയാര്‍ അട്ടപ്പളത്തെ വീട്ടിലെത്തിയത്. കുട്ടികളുടെ മാതാപിതാക്കളുടെ പ്രാഥമിക മൊഴിയും സംഘം രേഖപ്പെടുത്തി

ഹൈക്കോടതി നിര്‍ദേശ പ്രകാരം കേസ് ഏറ്റെടുത്ത സിബിഐ സംഘം ഇതാദ്യമായാണ് വാളയാര്‍ പെണ്‍കുട്ടികളുടെ വീട്ടിലെത്തുന്നത്. മാര്‍ച്ച് അവസാനം എഫ്ഐആര്‍ പാലക്കാട് പോക്സോ കോടതിയില്‍ സമര്‍പ്പിക്കാന്‍ സിബിഐ സംഘം എത്തിയിരുന്നെങ്കിലും ധര്‍മടത്തെ സ്ഥാനാര്‍ത്ഥിയായ പെണ്‍കുട്ടികളുടെ അമ്മയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. പെണ്‍കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് സംഭവത്തെ കുറിച്ച് സംഘം വിശദമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടികള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ഷെഡ്ഡില്‍ പരിശോധന നടത്തി.

പെണ്‍കുട്ടികളുടെ ഉയരവും തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഉത്തരത്തിന്റെ പൊക്കവും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. ഇക്കാര്യം വിശദമായി സിബിഐ സംഘം പരിശോധിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരില്‍ നിന്ന് വിശദാംശങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് വിശദാംശങ്ങള്‍ ശേഖരിച്ച ശേഷമാണ് സംഘം വാളയാര്‍ എത്തിയത്. കേസിലെ നാല് പ്രതികള്‍ക്കെതിരെ രണ്ട് എഫ്ഐആര്‍ ആണ് പാലക്കാട് പോക്സോ കോടതിയില്‍ സിബിഐ സമര്‍പ്പിച്ചിരിക്കുന്നത്. ബലാത്സംഗം, ആത്മഹത്യാ പ്രേരണ, പോക്സോ വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് എഫ്ഐആര്‍. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് രക്ഷിതാക്കളുടെയും സമരസമിതിയും ആവശ്യം. വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം വേണമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് സിബിഐ നീക്കം.

 

Top