വാളയാര്‍ കേസ്; ഡമ്മി പരീക്ഷണം നടത്താന്‍ മുന്നൊരുക്കങ്ങളുമായി സിബിഐ

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ ഡമ്മി പരീക്ഷണം നടത്താന്‍ സി.ബി.ഐ. കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ഷെഡ്ഡിലും വീടിന്റെ പരിസരങ്ങളിലുമാണ് ഡമ്മി പരിശോധന നടത്താന്‍ സി.ബി.ഐ നീക്കം. കുട്ടികള്‍ തൂങ്ങിനിന്ന മുറിയില്‍ ഒരോരുത്തരുടേയും ഭാരത്തിന് സമാനമായ ഡമ്മി തൂക്കും. മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തതയ്ക്കാണ് ഡമ്മി പരീക്ഷണം.

കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് വാളയാര്‍ സഹോദരിമാരുടെ ദുരൂഹ മരണക്കേസ് സി.ബി.ഐ ഏറ്റെടുത്തത്. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസന്വേഷിക്കുന്നത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തിയ സി.ബി.ഐ പാലക്കാട് പോക്‌സോ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ജനുവരി 2നാണ് വാളയാര്‍ കേസ് സി.ബി.ഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. എന്നാല്‍ സി.ബി.ഐ കേസ് ഏറ്റെടുക്കാന്‍ പിന്നെയും വൈകിയിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് പിന്നീട് തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് കേസ് ഏറ്റെടുക്കുന്നത്.

പാലക്കാട് പ്രത്യേക പോക്‌സോ കോടതിയില്‍ രണ്ട് എഫ്.ഐ.ആര്‍ ആണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് കുട്ടികളുടെ മരണത്തിലും പ്രത്യേകം പ്രത്യേകം എഫ്‌ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബലാത്സംഗം, പോക്‌സോ ഉള്‍പ്പടെ ഉള്ള വകുപ്പുകള്‍ ചുമത്തിയാണ് സിബിഐ എഫ്.ഐ.ആര്‍. നിലവില്‍ അനേഷണം നടത്തുന്ന പ്രത്യേക സംഘത്തില്‍ നിന്നും കേസിന്റെ എല്ലാ രേഖകളും സിബിഐ സംഘം ഏറ്റെടുത്തിരുന്നു. കേസില്‍ മൂന്ന് പ്രതികളാണ് നിലവില്‍ ജയിലിലുള്ളത്.

Top