വാളയാര്‍ കൈക്കൂലി: എല്ലാവരെയും സസ്‌പെന്‍ഡ് ചെയ്‌തെന്ന് ആന്റണി രാജു

ആലപ്പുഴ: വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ കൈക്കൂലി വാങ്ങിയ എല്ലാവരെയും സസ്‌പെന്‍ഡ് ചെയ്‌തെന്ന് മന്ത്രി ആന്റണി രാജു. അഴിമതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. അഴിമതിയില്‍ ഒരു ദാക്ഷിണ്യവും ഉണ്ടാകില്ല.

ചെക്ക് പോസ്റ്റുകളില്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് വികസന വിരോധികളാണെന്ന് ആന്റണി രാജു വിമര്‍ശിച്ചു. 2011ല്‍ യുഡിഎഫും കെ റെയില്‍ വാദ്ഗാനം നല്‍കിയിരുന്നു. ബിജെപിയില്‍ നില്‍ക്കുന്ന ഇ ശ്രീധരനും യുഡിഎഫും അന്ന് പദ്ധതി അംഗീകരിച്ചിരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. തമിഴ്‌നാട്-കേരളാ അതിര്‍ത്തിയായ വാളയാറിലെ ആര്‍ടിഒ ചെക്‌പോസ്റ്റില്‍ ചരക്ക് വാഹനങ്ങളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്.

പരിശോധനയില്‍ കൈക്കൂലി പണമായി അറുപത്തിയേഴായിരം രൂപ പിടികൂടിയിരുന്നു. പാരിതോഷികമായി പച്ചക്കറികളും ഇവര്‍ കൈപ്പറ്റിയിരുന്നതായി വിജിലന്‍സ് സംഘം വ്യക്തമാക്കി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടറായ ബിനോയ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍മാരായ ജോര്‍ജ്, പ്രവീണ്‍, അനീഷ്, കൃഷ്ണകുമാര്‍ എന്നിവരായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ആര്‍ടിഒ ഓഫീസില്‍ സൂക്ഷിച്ച നിലയിലാണ് കൈക്കൂലി പണം കണ്ടെത്തിയത്.

Top