വാളയാറില്‍ എത്തിയയാള്‍ക്ക് കോവിഡ്; ആപ്പിലായി സമരം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍

പാലക്കാട്: വാളയാറില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നടത്തിയ സമരനാടകത്തില്‍ പങ്കെടുത്ത മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിക്ക് കോവിഡ്. ഇതോടെ ജില്ലയ്ക്ക് ആശങ്കയേറി. ഇയാളുള്‍പ്പെട്ട സംഘവുമായി സാമൂഹ്യ അകലം പാലിക്കാതെ അടുത്തിടപഴകിയ എംപിമാരായ വി കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍, എംഎല്‍എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര എന്നിവര്‍ ഇതോടെ നിരീക്ഷണത്തില്‍ പോകേണ്ടിവരുമോ എന്ന സംശയമാണ് ആരോഗ്യവകുപ്പ് പ്രകടിപ്പിക്കുന്നത്.

ചെന്നൈയില്‍ കൊട്ടിപ്പാക്കത്ത് ജ്യൂസ് കട നടത്തുന്നയാളാണ് രോഗം സ്ഥിരീകരിച്ച നാല്‍പ്പതുകാരനായ മലപ്പുറം സ്വദേശി. ചെന്നൈയില്‍ വിവിധ തരത്തിലുള്ള കടകള്‍ നടത്തിവന്ന ബാക്കി എട്ടുപേര്‍ വാളയാറില്‍നിന്ന് മറ്റൊരു വാഹനത്തില്‍ മലപ്പുറത്തേക്ക് പോയി. ഇവരെ വാളയാറില്‍ എത്തിച്ച ഡ്രൈവറുടെ സ്രവവും പരിശോധനയ്ക്ക്് അയച്ചിട്ടുണ്ട്.
ഈ മാസം എട്ടിന് ചെന്നൈയില്‍നിന്ന് യാത്ര തിരിച്ച മലപ്പുറം സ്വദേശി ഒമ്പതിന് രാവിലെ വാളയാര്‍ അതിര്‍ത്തിയിലെത്തി്. ഇയാളടക്കം പത്തംഗസംഘം കേരള പാസില്ലാതെയാണ് വാഹനത്തില്‍ അതിര്‍ത്തിയില്‍ എത്തിയത്. ഇവരെ ഉള്‍പ്പെടെ അതിര്‍ത്തി കടത്തിവിടണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ്നേതാക്കള്‍ ശനിയാഴ്ച വാളയാറില്‍ സമരം നടത്തിയത്.

തമിഴ്നാട്‌നിന്നുള്ള ഗ്രൂപ്പ് പാസ് ഉപയോഗിച്ചാണ് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് സംഘം വാളയാറിലെത്തിയത്. അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞതോടെ ബഹളംവച്ചു. ശനിയാഴ്ച വൈകിട്ടോടെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിലും ഇയാള്‍ പങ്കെടുത്തു. രാത്രി വൈകി ഇയാള്‍ ഛര്‍ദിച്ചു. ഇയാള്‍ക്കൊപ്പം എത്തിയ സംഘത്തിലെ കോഴിക്കോട് സ്വദേശിക്കും രാത്രിയോടെ രോഗലക്ഷണം കണ്ടു. ഇരുവരേയും ആംബുലന്‍സില്‍ ഉടന്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പാസ് ഇല്ലാതെ എത്തിയ ഇരുന്നൂറ്റമ്പതോളംപേരെ സംസ്ഥാനത്തേക്ക് കടത്തി വിടണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് നടത്തിയ ബഹളത്തിലും രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുണ്ടായിരുന്നു. ഇയാള്‍ക്കൊപ്പം അതിര്‍ത്തിയിലെത്തിയവരെ പിന്നീട് കോയമ്പത്തൂരിലെ ക്യാമ്പിലേക്ക് മാറ്റി. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് പിറ്റേന്ന് പാസ് അനുവദിച്ച് അവരവരുടെ ജില്ലകളിലേക്ക് അയക്കുകയും ചെയ്തു.

ജനപ്രതിനിധികളെ കൂടാതെ മാധ്യമപ്രവര്‍ത്തകര്‍, സ്ഥലത്തുണ്ടായിരുന്ന പൊലീസ്, മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം തന്നെ ആശങ്കയിലാണ്. അതിര്‍ത്തിയില്‍ ആളുകളെ തടയുന്നുവെന്ന നുണപ്രചാരണവുമായി കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ പ്രതിഷേധം സംഘടിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ചില മാധ്യമങ്ങളും ഇതിനു കൂട്ടുനിന്നു. അതിര്‍ത്തിയില്‍ സംഘടിച്ച് നില്‍ക്കരുതെന്ന പൊലീസ് നിര്‍ദേശം അവഗണിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളെ വിളിച്ചുകൂട്ടി സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധത്തിന് ശ്രമിക്കുകയായിരുന്നു.

Top