സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് വേതനം അനുവദിച്ചു; ധനവകുപ്പ് അനുവദിച്ചത് 50.12 കോടി രൂപ

തിരുവനന്തപുരം: സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് വേതനം അനുവദിച്ചു. ശമ്പളം മുടങ്ങിയതില്‍ പാചകത്തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ വേതനം നല്‍കുന്നതിനായി 50.12 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.  13,611 തൊഴിലാളികളുടെ വേതനം നല്‍കുന്നതിനായാണ് തുക അനുവദിച്ചതെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

കേരളത്തില്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊളിലാളികള്‍ക്ക് 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തില്‍ 13,500 രൂപവരെ വേതനം ലഭിക്കുന്നു. ഇതില്‍ കേന്ദ്ര വിഹിതം 600 രൂപ മാത്രമാണ്. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടില്‍നിന്നാണ് നല്‍കുന്നത്.

കേന്ദ്ര മാനദണ്ഡപ്രകാരം സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് പ്രതിമാസം 1000 രുപ മാത്രമാണ് ഓണറേറിയമായി നല്‍കേണ്ടത്. എന്നാല്‍, കേരളത്തില്‍ പ്രതിദിന വേതനം 600 മുതല്‍ 675 രൂപ വരെ നല്‍കുന്നുണ്ടെന്നും മന്ത്രിയുടെ ഓഫീസ് പറഞ്ഞു.

Top