വിസ്ഡന്‍ മാസികയുടെ മികച്ച അഞ്ചു താരങ്ങളില്‍ രോഹിത് ശര്‍മ ഇല്ല; ഞെട്ടിച്ചെന്ന് മുന്‍ ഇന്ത്യന്‍ താരം

മുംബൈ: വിസ്ഡന്‍ മാസിക തിരഞ്ഞെടുത്ത മികച്ച അഞ്ചു താരങ്ങളില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ ഉള്‍പ്പെടാതെ പോയത് ഞെട്ടിച്ചെന്ന് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ്. ലക്ഷ്മണ്‍. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ചുറി നേടിയിട്ടും പോയ വര്‍ഷത്തെ മികച്ച താരങ്ങളുടെ പട്ടികയില്‍ രോഹിത്തിന് ഇടം നല്‍കാതിരുന്നത് നിര്‍ഭാഗ്യകരമായിപ്പോയെന്ന് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു.

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും പാക്കിസ്ഥാനെതിരെയും രോഹിത് നേടിയ സെഞ്ചുറികളുടെ കാര്യം ലക്ഷ്മണ്‍ എടുത്തുപറഞ്ഞു. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെയാണ് പോയ വര്‍ഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമായി (ലീഡിങ് ക്രിക്കറ്റര്‍ ഇന്‍ ദ് വേള്‍ഡ്) വിസ്ഡന്‍ ക്രിക്കറ്റേഴ്‌സ് അല്‍മനാക് തിരഞ്ഞെടുത്തത്. ഏകദിന ലോകകപ്പിലെയും ആഷസിലെയും ഉജ്വല പ്രകടനങ്ങളാണ് സ്റ്റോക്‌സിനെ പുരസ്‌കാര ജേതാവാക്കിയത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് കഴിഞ്ഞ 3 തവണയും ഈ പുരസ്‌കാരം നേടിയത്. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ എലിസ് പെറിയാണ് മികച്ച വനിതാ താരം. ക്രിക്കറ്റേഴ്‌സ് ഓഫ് ദി ഇയര്‍ പട്ടികയിലും പെറി ഇടം പിടിച്ചു. പെറിക്കൊപ്പം പാറ്റ് കമിന്‍സ്, മാര്‍നസ് ലബുഷെയ്ന്‍, ജോഫ്ര ആര്‍ച്ചര്‍, സൈണ്‍ ഹാര്‍മര്‍ എന്നിവരാണ് ക്രിക്കറ്റേഴ്‌സ് ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയത്.
മികച്ച അഞ്ച് താരങ്ങളുടെ പട്ടികയില്‍ രോഹിത് ശര്‍മയുടെ പേരില്ലാതെ പോയത് ക്രിക്കറ്റിനെക്കുറിച്ച് അറിയാവുന്നരെയെല്ലാം അദ്ഭുതപ്പെടുത്തും.

ആഷസ് പരമ്പര പ്രധാനപ്പെട്ട ഒന്നാണ്, സമ്മതിക്കുന്നു. പക്ഷേ, അതിനേക്കാളും പ്രധാനപ്പെട്ട ടൂര്‍ണമെന്റല്ലേ ലോകകപ്പ്? ലോകകപ്പില്‍ അഞ്ച് സെഞ്ചുറി നേടിയ താരമാണ് രോഹിത് ശര്‍മ. അതില്‍ത്തന്നെ ആദ്യ സെഞ്ചുറി തീര്‍ത്തും പ്രതികൂലമായ പിച്ചില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആയിരുന്നു. മറ്റുള്ളവര്‍ക്ക് ആ മത്സരത്തില്‍ കാര്യമായി തിളങ്ങാനും സാധിച്ചില്ല. പിന്നീട് പാക്കിസ്ഥാനെതിരെയും സുപ്രധാനമായ ഇന്നിങ്‌സാണ് രോഹിത് കാഴ്ചവച്ചതെന്ന് ലക്ഷ്മണ്‍ പറഞ്ഞു.

Top