വി.വി.എസ് ലക്ഷ്മണിനെ ഇടക്കാല പരിശീലകൻ; ബിസിസിഐ

മുംബൈ: ഏഷ്യാ കപ്പ് മത്സരങ്ങളില്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യപരിശീലകനാകില്ല. കോവിഡ് ബാധിതനായ ദ്രാവിഡിന് പകരക്കാരനായി ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വി.വി.എസ് ലക്ഷ്മണിനെ ഇടക്കാല പരിശീലകനായി നിയമിച്ചു. ബിസിസിഐ തന്നെയാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

സിംബാബ്‌വെ പര്യടനത്തില്‍ ടീമിന്റെ ചുമതല വി.വി.എസ് ലക്ഷ്മണിന് ആയിരുന്നു. കോവിഡ് നെഗറ്റീവ് ആകുന്ന മുറയ്ക്ക് ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടിയാലുടന്‍ ദ്രാവിഡ് ടീമിനൊപ്പം ചേരും. നിലവില്‍ ഏഷ്യാ കപ്പിന് മുന്നോടിയായി ദുബായില്‍ പരിശീലനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പം വി.വി.എസ് ലക്ഷ്മണ്‍ ഉണ്ട്.

അതേസമയം, സിംബാബ്‌വെ പര്യടനത്തില്‍ ലക്ഷ്മണിന് ഒപ്പമുണ്ടായിരുന്ന പരിശീലക സംഘം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ദ്രാവിഡിന്റെ സംഘമായിരിക്കും ലക്ഷ്മണിനൊപ്പം പ്രവര്‍ത്തിക്കുക. അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ ടീം പര്യടനം നടത്തിയപ്പോഴും പരിശീലക സ്ഥാനത്ത് വി.വി.എസ് ലക്ഷ്മണ്‍ ആയിരുന്നു.

Top