വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണില്ല ; പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

ന്യൂഡല്‍ഹി: വോട്ടെണ്ണലില്‍ വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. വോട്ടിങ് യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിയ ശേഷമേ വിവിപാറ്റ് രസീതുകള്‍ എണ്ണുകയുള്ളൂ. വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണുന്നത് പ്രായോഗികമല്ലെന്നും വോട്ടിങ് യന്ത്രങ്ങളിലെ വോട്ട് ആദ്യം എണ്ണിയില്ലെങ്കില്‍ ഫലം പുറത്തുവരാന്‍ ഏറെ വൈകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പ്രതിപക്ഷ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ അന്തിമഫലം മൂന്നു ദിവസത്തോളം വൈകുമെന്നും ചൂണ്ടിക്കാട്ടി. ബുധനാഴ്ച രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗത്തിലാണ് തീരുമാനം.

ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളില്‍നിന്നുള്ള വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നും 21 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. വിവി പാറ്റുകള്‍ എണ്ണുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ രീതിയില്‍ പാകപ്പിഴകളുണ്ടെന്ന് പ്രതിപക്ഷം നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വോട്ടെണ്ണുമ്പോള്‍ വോട്ടിങ് മെഷിനിലെ വോട്ടും വിവി പാറ്റിലെ വോട്ടും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ വിവി പാറ്റിന് പ്രാധാന്യം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മാത്രമല്ല ഒരു നിയമസഭാ മണ്ഡലത്തിലെ മുഴുവന്‍ വിവി പാറ്റുകളും എണ്ണണം. സുപ്രീം കോടതി വിധിയുടെ അന്തസത്തയെ ലംഘിക്കുന്ന നടപടികള്‍ കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാകരുതെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. വോട്ടിങ് യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വേണ്ടത്ര ഉത്തരവാദിത്തം കാട്ടിയില്ലെന്നും ആവശ്യത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

അതേസമയം യന്ത്രങ്ങളുടെ സുരക്ഷയില്‍ സംശയം വേണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ചാനലുകളുടെ വീഡിയോയില്‍ കാണിക്കുന്ന ദൃശ്യങ്ങളിലുള്ള വോട്ടിങ് യന്ത്രങ്ങള്‍ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചതല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. 21 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളാണ് തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ഡിഎംകെ നേതാവ് കനിമൊഴി, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷം കമ്മീഷനെ കണ്ടത്. ഉച്ചയ്ക്ക് 1.30 ന് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ യോഗം ചേര്‍ന്നതിന് ശേഷമാണ് പ്രതിപക്ഷ കക്ഷി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്.

Top