ശുദ്ധ സാഹിത്യത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ആരും പറയരുതെന്ന് വി.ടി ബല്‍റാം

തിരുവനന്തപുരം: യാതൊരു സാങ്കേതികാടിത്തറയും ഇല്ലാതെ ഊഹക്കണക്കും ഗൂഗിള്‍മാപ്പും ഉപയോഗിച്ച് വീട്ടില്‍ വച്ച് തയ്യാറാക്കിയ ഭാവനാ സൃഷ്ടിയായ കെ റെയില്‍ ഡിപിആറിലെ പേജിന് രണ്ടേ കാല്‍ ലക്ഷം വെച്ച് 22 കോടി രൂപ നല്‍കുന്നുണ്ടെന്നും സാഹിത്യത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ആരും പറയരുതെന്നും മുന്‍ എംഎല്‍എ വി.ടി ബല്‍റാം.

ഡിപിആര്‍ തയാറാക്കാന്‍ പാരീസ് ആസ്ഥാനമായ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സിസ്ട്രക്ക് സംസ്ഥാന സര്‍ക്കാര്‍ 22 കോടി നല്‍കിയത് സൂചിപ്പിച്ചാണ് വി.ടി ബല്‍റാമിന്റെ പരിഹാസം.

വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

യാതൊരു സാങ്കേതികാടിത്തറയും ഇല്ലാതെ ഊഹക്കണക്കും ഗൂഗിള്‍മാപ്പും ഉപയോഗിച്ച് വീട്ടില്‍ വച്ച് തയ്യാറാക്കിയ ഭാവനാ സൃഷ്ടിക്ക് പൊതു ഖജനാവില്‍ നിന്ന് നല്‍കുന്നത് 22 കോടി രൂപ!

1000 പേജോളം ഉണ്ടത്രേ ആര്‍ക്കും വേണ്ടാത്ത ആ റിപ്പോര്‍ട്ടില്‍. അതിനാണീ 22 കോടി. അതായത് ഒരു പേജിന് ഏതാണ്ട് രണ്ടേ കാല്‍ ലക്ഷം രൂപ.

ഈ സര്‍ക്കാര്‍ ശുദ്ധ സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഇനിയുമാരും പറയരുത്.

Top