തിരുവനന്തപുരം: ആമസോണിലെ കാട്ടുതീ വിഷയത്തില്‍ ബ്രസീലിയന്‍ സര്‍ക്കാരിനെതിരെ ഡല്‍ഹിയിലെ ബ്രസീല്‍ എംബസിക്ക് മുന്നില്‍ നടന്ന ഡിവൈഎഫ്ഐ പ്രതിഷേധത്തിനെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എംഎല്‍എ.
മറ്റുള്ള സംഘടനകളെപ്പോലെ കക്കടാം പൊയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം, മേഴത്തൂരിലെ ടാര്‍ മിക്സിംഗ് പ്ലാന്റിന്റെ കായല്‍ മലിനീകരണം പോലെയുള്ള ചീള് കേസുകള്‍ ഒന്നും എടുക്കില്ലെന്നും തനിക്ക് ഡിഫിയെയാണിഷ്ടമെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
സമരം ചെയ്യാന്‍ ആകെ 11 ആളുകളേ ഉള്ളൂവെന്നും ശനിയും ഞായറും എംബസി മുടക്കമാണെന്നും പറഞ്ഞ് ട്രോളുന്നതിനോട് തീരെ യോജിപ്പില്ലെന്നും ബല്‍റാം പറയുന്നു. ആമസോണ്‍ കാടുകളില്‍ പടര്‍ന്നു പിടിക്കുന്ന കാട്ടുതീ നിയന്ത്രിക്കാന്‍ നടപടിയെടുക്കാത്ത ബ്രസീല്‍ സര്‍ക്കാരിനെതിരെയാണ് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സമരം ചെയ്യാൻ ആകെ 11 ആളുകളേ ഉള്ളൂ എന്നും ശനിയും ഞായറും എംബസി മുടക്കമാണെന്നും പറഞ്ഞ് ട്രോളുന്നതിനോട് തീരെ യോജിപ്പില്ല. ആമസോൺ കാടുകളിലെ തീപ്പിടുത്തം ഒരു ഗുരുതരമായ പാരിസ്ഥിതിക വിഷയം തന്നെയാണ്.
അല്ലെങ്കിലും എനിക്ക് ഡിഫിയേയാണിഷ്ടം. മറ്റുള്ള സംഘടനകളേപ്പോലെ കക്കാടംപൊയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം, മേഴത്തൂരിലെ ടാർ മിക്സിങ്ങ് പ്ലാന്റിന്റെ കായൽ മലിനീകരണം പോലുള്ള ചീള് കേസുകൾ ഒന്നും എടുക്കില്ല.
ഒൺലി ടോപ് ക്ലാസ്
ട്രൂലി ഇന്റർനാഷണൽ.