ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാനുള്ള ചർച്ചകൾ ഉയരണം: വി ടി ബൽറാം

സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാനുള്ള ചർച്ചകൾ ഉയർന്നുവരണമെന്ന് വിടി ബൽറാം. “സ്ത്രീപക്ഷ”മെന്ന് അവകാശപ്പെടുന്ന ഇന്നത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ ഇത്രയും നാളും ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാൻ തയ്യാറായിട്ടില്ല. ഇതേ കുറിച്ചാണ് ചർച്ചകൾ ഉയർന്നു വരേണ്ടത്. അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ തൽപ്പരകക്ഷികൾ ഉയർത്തിക്കൊണ്ടുവരുന്ന വിവാദങ്ങളുടെ ട്രാപ്പിൽ വീണുപോകാതിരികാണാമെന്നും അദ്ദേഹം പറഞ്ഞു.

വിടി ബൽറാമിന്റെ വാക്കുകൾ

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാനോ അതിന്മേൽ നടപടി സ്വീകരിക്കാനോ “സ്ത്രീപക്ഷ”മെന്ന് അവകാശപ്പെടുന്ന ഇന്നത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ രണ്ടര വർഷമായിട്ടും തയ്യാറാകാത്തതിനേക്കുറിച്ചാണ് ചർച്ചകൾ ഉയർന്നുവരേണ്ടത്. അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി തൽപ്പരകക്ഷികൾ ഉയർത്തിക്കൊണ്ടുവരുന്ന വിവാദങ്ങളുടെ ട്രാപ്പിൽ വീണുപോകാതിരിക്കാനാണ് വിവേകമുള്ളവർ ശ്രദ്ധിക്കേണ്ടത്.

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ‘ഞങ്ങൾ എല്ലാവരുടെയും ഒരുപാട് കാലത്തെ സമയവും പ്രയത്‌നവുമാണ് അത്. ഞങ്ങളുടെ മാത്രം ആവശ്യമല്ല, എല്ലാവരുടെയും ആവശ്യമാണ്. ജനങ്ങളുടെ നികുതിപ്പണം ചെലവാക്കിയാണ് കമ്മീഷൻ രൂപീകരിച്ചത്. സിനിമയിൽ ആഭ്യന്തരപ്രശ്‌ന പരിഹാര സെൽ രൂപീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതിൽ അഭിമാനമുണ്ടെന്നും റിമ പറഞ്ഞു. സ്ത്രീകൾക്ക് വേണ്ടി മാത്രമല്ല, സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും വേണ്ടിയാണത്. നിർമാതാക്കളുടെ സംഘടനയെല്ലാം അതിനെ ഗൗരവകരമായി എടുത്തിട്ടുണ്ട്. എല്ലാ സിനിമാസെറ്റുകളിലും ആഭ്യന്തരപ്രശ്‌ന പരിഹാര സെൽ ഉണ്ടായിരിക്കും. അതിന് നിമിത്തമായതിൽ ഡബ്ല്യൂ.സി.സിയ്ക്ക് അഭിമാനമുണ്ട്’, എന്നായിരുന്നു റിമ മാധ്യമങ്ങളോട് പറഞ്ഞത്.

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നാൽ പല വിഗ്രഹങ്ങളും ഉടയുമെന്ന് നടി പാർവതി തിരുവോത്ത് പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. റിപ്പോർട്ട് നീട്ടിക്കൊണ്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നത്. റിപ്പോർട്ടിനെ കുറിച്ച് പഠിക്കാൻ നിരവധി സമിതികളുണ്ടാക്കുന്നു. തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് സർക്കാർ സ്ത്രീസൗഹൃദമാകുന്നതെന്നും പാർവതി തെരുവോത്ത് തുറന്നടിച്ചിരുന്നു.

Top