നൂറിന്റെ നിറവിലേക്ക് അടുക്കുന്ന വി.എസ്. അച്യുതാനന്ദന് പിറന്നാൾ ആശംസകളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളരാഷ്ട്രീയത്തില്‍ വി എസ് അദ്ദേഹത്തിന്റെ സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. നൂറാം വയസിലേക്ക് കടക്കുന്ന വി.എസിന് ആശംസകള്‍. വ്യത്യസ്തനായൊരു രാഷ്ട്രീയ നേതാവാണ് വി.എസ്. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി കേരളത്തിന്റെ മുഖ്യമന്ത്രിയായി. പ്രതിപക്ഷ നേതാവെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും ഞാന്‍ അടുത്തറിയാന്‍ ശ്രമിച്ചയാളാണ് വി.എസ്.
പ്രതിപക്ഷ നേതാവായിരുന്ന വി.എസായിരുന്നു കൂടുതല്‍ ശ്രദ്ധേയനെന്നാണ് എനിക്ക് തോന്നുന്നത്. കാരണം അദ്ദേഹം പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുതിയ മാനം നല്‍കി. അതുവരെ രാഷ്ട്രീയമായി മാത്രം പ്രതിപക്ഷ പ്രവര്‍ത്തനം നടന്നിരുന്നയിടത്ത് പൊതുപ്രശ്നങ്ങളിലും വി.എസ് സജീവമായി ഇടപെട്ടു. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട സമരങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുകയും അതിനാവശ്യമായ പിന്തുണ നല്‍കുകയും ചെയ്തു. കൊക്കകോളയ്‌ക്കെതിരായ പ്ലാച്ചിമട സമരം ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതിസംരക്ഷണത്തിനും വേണ്ടിയും ജലചൂഷണത്തിനെതിരെയും നടത്തിയ സമരങ്ങളിലും പ്രതിപക്ഷ നേതാവായ വി.എസ് ഭാഗഭാക്കായി. അതൊരു വ്യത്യസ്തമായ കാഴ്ചയായിരുന്നു.
നിയമസഭയ്ക്കകത്തും പുറത്തും മൂര്‍ച്ചയേറിയ നാവായിരുന്നു വി.എസിന്. സ്വന്തം പാര്‍ട്ടി നേതാക്കളും രാഷ്ട്രീയ എതിരാളികളും ആ നാവിന്റെ ചൂടറിഞ്ഞു. കേരളീയ പൊതുസമൂഹത്തിന്റെ പിന്തുണ വലിയ തോതില്‍ നേടിയതിന് ശേഷമാണ് അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രിയെന്ന നിലയില്‍ വി.എസിന് പരിമിതികളുണ്ടായിരുന്നു. പക്ഷെ തന്റെ ആശയങ്ങള്‍ നടപ്പാക്കാന്‍ വി.എസിന് പരിമിതികള്‍ തടസമായില്ല.
2006 മുതല്‍ 11 വരെ അന്നത്തെ പ്രതിപക്ഷം സര്‍ക്കാരിനെ കടന്നാക്രമിക്കുമ്പോള്‍ അതിന്റെ മുന്‍നിരയില്‍ ഞങ്ങളെല്ലാമുണ്ടായിരുന്നു. ഭൂപ്രശ്നങ്ങളിലും അനധികൃത ഭൂമി ഇടപാടുകള്‍ക്കെതിരെയും പ്രതിപക്ഷത്തിന്റെ ഇടപെടലുകള്‍ക്കൊപ്പം മുഖ്യമന്ത്രിയായിരുന്ന വി.എസും നിന്നെന്നാണ് ഞാന്‍ കരുതുന്നത്. ഉദാഹരണത്തിന് എറണാകുളത്തെ തോഷിബാ ആനന്ദിന്റെ 200 കോടിയിലധികം വിലവരുന്ന ഭൂമി സാന്റിയാഗോ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് അഞ്ചര കോടിക്ക് കൈമാറാനുള്ള നീക്കം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. വി.എസ് അതില്‍ ഇടപെട്ടു. ഭൂമി സര്‍ക്കാരില്‍ തന്നെ നിലനിര്‍ത്തി. ഒരു നിയമസഭാംഗമെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഇടപെടലിന് ഞാന്‍ നന്ദി പറഞ്ഞു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന നിങ്ങള്‍ക്ക് നന്ദി പറയുന്നെന്നായിരുന്നു വി.എസിന്റെ മറുപടി.
ലോട്ടറി വിവാദം ഉള്‍പ്പെടെ കേരള രാഷ്ട്രീയം വലിയ തോതില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് എത്രയോ തവണ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് വി.എസ് സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രീയമായി വി.എസുമായി പിണങ്ങേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരിക്കലും വ്യക്തിപരമായ വിരോധവും അസ്വസ്ഥതയും അദ്ദേഹം പ്രകടിപ്പിച്ചില്ല.
സമര പോരാട്ടങ്ങളിലൂടെ കടന്നുവന്ന ജീവിതമാണ് ഒരു നൂറ്റാണ്ടിലേക്ക് ചുവട് വയ്ക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ നായകന്‍, പ്രതിനായകന്‍ തുടങ്ങിയ വേഷങ്ങളിലെല്ലാം വി.എസിനെ കണ്ടു. കുറിക്ക് കൊള്ളുന്ന രണ്ടോ മൂന്നോ വാചകങ്ങള്‍, അല്ലെങ്കില്‍ നീട്ടിയും കുറുക്കിയുമുള്ള ഒന്നോ രണ്ടോ വാക്കുകള്‍, അതിനും അപ്പുറം നിശബ്ദത കൊണ്ടു പോലും വി.എസ്. രാഷ്ട്രീയം പറഞ്ഞു. വി.എസിന് ജന്മദിനാശംസകള്‍.