മതസ്പര്‍ദ്ധ വളര്‍ത്തുന്ന കുപ്രചാരണങ്ങള്‍ നടത്തുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് വി.എസ്.

തിരുവനന്തപുരം : ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നതും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ കുപ്രചാരണങ്ങള്‍ നടത്തുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് വി.എസ്. അച്യുതാനന്ദന്‍.

ശിവദാസന്‍ എന്നയാള്‍ ശബരിമലയില്‍ പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത പ്രചരിക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതി പോലും ഇത്തരം വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ക്കെതിരെ പ്രതികരിക്കുകയുണ്ടായി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടോ പൊലീസ് അന്വേഷണ റിപ്പോര്‍ട്ടോ ഇല്ലാതെ സംഘപരിവാര്‍ നുണപ്രചാരണം നടത്തുന്നത് നിഷ്‌കളങ്കതകൊണ്ടോ ഭക്തികൊണ്ടോ അല്ല. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ഈ നുണക്കഥയുടെ പേരില്‍ ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്തതിലൂടെ ഇതിനു പിന്നില്‍ ബോധപൂര്‍വമായ കലാപ ശ്രമമുണ്ടെന്നത് വ്യക്തമാണെന്നും അദ്ദേഹം അറിയിച്ചു.

ശബരിമല നട തുറക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം ഗൗരവത്തിലെടുക്കണം. ശബരിമല വിഷയത്തില്‍ തന്റേതല്ലാത്ത പ്രസ്താവനകള്‍ പ്രചരിപ്പിക്കപ്പെടുന്നതും പതിവായി മാറി. ഇത്തരം സാമൂഹ്യ ദ്രോഹികളെ നിലവിലുള്ള നിയമങ്ങളുടെ പിന്‍ബലത്തില്‍ത്തന്നെ അറസ്റ്റു ചെയ്ത് അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറാകണമെന്നും വി.എസ് ആവശ്യപ്പെട്ടു.

Top