മെട്രോ നഗരത്തില്‍ രോഗവ്യാപനമുണ്ടായാല്‍ സ്ഥിതി രൂക്ഷമാകും; കൊച്ചിയില്‍ കൂടുതല്‍ ജാഗ്രത

കൊച്ചി: മെട്രോ നഗരത്തില്‍ രോഗവ്യാപനമുണ്ടായാല്‍ സ്ഥിതി രൂക്ഷമാകുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. അതിനാല്‍ കൊച്ചിയിലെ കോവിഡ് സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

രോഗലക്ഷണങ്ങള്‍ മറച്ചുവെക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും എറണാകുളം മാര്‍ക്കറ്റിലുണ്ടായ വ്യാപനം ഒരു താക്കീത് മാത്രമാണെന്നും മന്ത്രി പറഞ്ഞു.

എല്ലാവരും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുമെന്ന് ഉറപ്പാക്കും. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ എറണാകുളം ജില്ലയില്‍ സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രോഗലക്ഷണമുള്ളവര്‍ അടിയന്തരമായി ആരോഗ്യപ്രവര്‍ത്തകരെ സമീപിക്കണമെന്നും ഇത് മറച്ച് വയ്ക്കുന്നത് കാര്യങ്ങള്‍ ഗുരുതരമാക്കുമെന്നും മന്ത്രി പറഞ്ഞു.

എറണാകുളത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ച പന്ത്രണ്ട് പേരില്‍ എട്ട് പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. ഇത് കൊച്ചി നഗരത്തില്‍ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.

അതിനിടെ, മാര്‍ക്കറ്റിലെ വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടുത്തെ 26 പേരുടെ സ്രവം പരിശോധയ്ക്കായി ശേഖരിച്ചു. ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് സ്ഥിരീകരിച്ച് 190 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Top