കര്‍ഷക വായ്പകളില്‍ ജപ്തി നടപടി ; ബാങ്കേഴ്സ് സമിതി നിലപാട് തെറ്റാണെന്ന് വി.എസ് സുനില്‍കുമാര്‍

കൊച്ചി : തിരിച്ചടയ്ക്കാത്ത കര്‍ഷക വായ്പകളില്‍ ജപ്തി നടപടികള്‍ സ്വീകരിക്കുമെന്ന ബാങ്കേഴ്‌സ് സമിതി നിലപാട് തെറ്റാണെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. ഇതു സംബന്ധിച്ച് ബാങ്കേഴ്സ് സമിതി പത്രങ്ങളില്‍ പരസ്യം നല്‍കിയത് ശരിയായ നടപടിയല്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗം ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി സുനില്‍കുമാര്‍ വ്യക്തമാക്കി.

കര്‍ഷകരുടെ വായ്പകളുടെ മൊറട്ടോറിയം കാലാവധി കഴിഞ്ഞാല്‍ വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി നടപടികള്‍ സ്വീകരിക്കുമെന്ന് കാണിച്ച് സംസ്ഥാനതല ബാങ്കേഴ്സ് സമിതി ഇന്ന് പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. സര്‍ഫാസി നിയമം അനുസരിച്ചുള്ള ജപ്തി നടപടികളുമായി മുന്നോട്ട് പോകും എന്നാണ് ഈ പരസ്യത്തിലൂടെ ബാങ്കേഴ്സ് സമിതി പ്രഖ്യാപിച്ചിരിക്കുന്നത്. മൊറട്ടോറിയം നീട്ടിയതിന് ആര്‍ബിഐ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ മറ്റന്നാള്‍ മുഖ്യമന്ത്രി വിളിച്ച യോഗം നടക്കാനിരിക്കെയാണ് ബാങ്കേഴ്സ് സമിതി നിലപാട് അറിയിക്കുന്നത്.

സംസ്ഥാന സര്‍ക്കാറിനും കര്‍ഷകര്‍ക്കും വലിയ തിരിച്ചടിയായിട്ടാണ് കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടിയതിന് ആര്‍ബിഐ അനുമതി നിഷേധിച്ചത്. കര്‍ഷകരെടുത്ത കാര്‍ഷിക കാര്‍ഷികേതര വായ്പകളുടെയെല്ലാം മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടിക്കൊണ്ട് മെയ് 29നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ റിസര്‍വ് ബാങ്ക് ഏതാനും ദിവസം മുന്‍പ് ഇതിന് അനുമതി നിഷേധിച്ചിരുന്നു. ഈ വിഷയത്തില്‍ കടുത്ത നടപടികള്‍ പാടില്ലെന്ന് ബാങ്കുകളോട് അഭ്യര്‍ത്ഥിക്കുമെന്ന് കഴിഞ്ഞ ദിവസം കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ബാങ്കേഴ്സ് സമിതി യോഗം വിളിച്ച് ചേര്‍ത്ത് സര്‍ക്കാര്‍ ഇത്തരം ചില നീക്കങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു.

Top