കെഞ്ചിപ്പറഞ്ഞിട്ടും കേന്ദ്രം കാര്‍ഷിക നഷ്ടങ്ങളില്‍ പ്രത്യേക ഫണ്ട് അനുവദിച്ചില്ലെന്ന് വിഎസ് സുനില്‍കുമാര്‍

തിരുവനന്തപുരം : കേന്ദ്രത്തിനോട് കെഞ്ചിപ്പറഞ്ഞിട്ടും പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ കാര്‍ഷിക നഷ്ടങ്ങളില്‍ പ്രത്യേക ഫണ്ട് അനുവദിച്ചില്ലെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍.

നിയമപ്രകാരം തരേണ്ട തുക മാത്രമാണ് ഇതുവരെ സംസ്ഥാനത്തിന് നല്‍കിയിട്ടുള്ളു. അല്ലാതെ ഒന്നും തന്നെ തന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രവും കേരളവും തമ്മില്‍ ജന്മികുടിയാന്‍ ബന്ധമല്ല. ചെലവാക്കാന്‍ കഴിയാത്ത നിബന്ധനകള്‍ വെച്ചാണ് കേന്ദ്രം പണം അനുവദിക്കുന്നത്. എന്നിട്ടാണ് തന്ന പണം ചെലവഴിച്ചിട്ടില്ലെന്ന് പറയുന്നത്. ഇതില്‍ ഇനി എന്തുപറയാനാണ്. അവര്‍ ഇഷ്ടമുണ്ടെങ്കില്‍ തരട്ടെ. അത് നോക്കി ഇരിക്കാനാവില്ല. കഴിഞ്ഞ പ്രളയകാലത്തും കേന്ദ്രം ഒന്നും പ്രത്യേകമായി നല്‍കിയിട്ടില്ലന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്ത് നടക്കുന്നത് കേന്ദ്രം അറിയാത്തതല്ലല്ലോ. സാങ്കേതികത്വം പറയുകയാണ്. ഇതൊരു ഫെഡറല്‍ റിപ്പബ്ലിക്കാണ്. ഇത് തമ്പുരാന്മാരുടെ ലോകമല്ലല്ലോ. കേരളവും കേന്ദ്രവും ഒന്നിച്ചുനീങ്ങേണ്ട സന്ദര്‍ഭമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷത്തെ പ്രളയത്തില്‍ മാത്രം സംസ്ഥാനത്ത് 2000 കോടി രൂപയുടെ കാര്‍ഷിക നഷ്ടമുണ്ടായെന്നും കഴിഞ്ഞ ദിവസം വരെ കാര്‍ഷിക വിളകളുടെ നഷ്ടം മാത്രം 1200 കോടി രൂപയാണെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി.

Top