ഒടുവില്‍ സാക്ഷാല്‍ വി.എസ് തന്നെ ഇറങ്ങി, ചെങ്കൊടിയുടെ മാനം കാക്കാന്‍ . . .

തിരുവനന്തപുരം: സി.പി.എം അണികളെ നാണം കെടുത്തിയ എം.എല്‍.എ ഉള്‍പ്പെട്ട പീഡന ആരോപണത്തില്‍ നടപടി ആവശ്യപ്പെട്ട് വിപ്ലവ നായകന്‍ രംഗത്ത്.

ലൈംഗികാരോപണ വിധേയനായ എംഎല്‍എ പി.കെ ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് വി.എസ് ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിക്ക് കത്തയച്ചു.

സ്ത്രീസംരക്ഷണ നിലപാട് പാര്‍ട്ടി ഉയര്‍ത്തി പിടിക്കണമെന്നും കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതു സമൂഹത്തിന്റെ മാത്രമല്ല, സി.പി.എം അണികളുടെയും പൊതുവികാരം മുന്‍നിര്‍ത്തിയാണ് പ്രശ്‌നത്തില്‍ വി.എസ് നേരിട്ട് ഇടപ്പെടുന്നതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.

അതേസമയം എംഎല്‍എ ശശിക്കെതിരെ ഒരു യുവതി സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ പരാതിയുടെ പേരില്‍, പാര്‍ട്ടിക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ ഒരു വിഭാഗം മാദ്ധ്യമങ്ങളും കോണ്‍ഗ്രസും ബി.ജെ.പിയും നടത്തിവരുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

പി കെ ശശിയ്‌ക്കെതിരായി ലഭിച്ച പരാതി സംസ്ഥാന നേതൃത്വം ഗൗരവത്തിലെടുത്തില്ലായെന്നും, കേന്ദ്ര നേതൃത്വം ഇടപെട്ട ശേഷമാണ് നടപടികള്‍ ആരംഭിച്ചതെന്നും ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും കോടിയേരി തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി കെ ശശി എം എല്‍ എയ്‌ക്കെതിരായി ഒരു യുവതി സിപിഐ എം സംസ്ഥാനകമ്മിറ്റിക്ക് നല്‍കിയ പരാതിയുടെ പേരില്‍, പാര്‍ടിക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങളും കോണ്‍ഗ്രസ്സും ബി ജെ പിയും നടത്തിവരുന്ന ശ്രമങ്ങള്‍ അപലപനീയമാണ്.

2018 ആഗസ്റ്റ് 14നാണ് യുവതി സിപിഐ എം സംസ്ഥാന കമ്മിറ്റി മുമ്പാകെ ഒരു പരാതി നല്‍കിയത്. പരാതി ലഭിച്ചപ്പോള്‍ പാര്‍ടി സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ പരാതിക്കാരിയുടെ വിശദീകരണം കേട്ടു. തുടര്‍ന്ന് പരാതിയില്‍ പരാമര്‍ശിച്ച പി കെ ശശിയെ എ കെ ജി സെന്ററില്‍ വിളിച്ചുവരുത്തി പരാതിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ വിശദീകരണവും കേട്ടു. തുടര്‍ന്ന് ആഗസ്റ്റ് 31ന് ചേര്‍ന്ന പാര്‍ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇക്കാര്യങ്ങള്‍ സംസ്ഥാനസെക്രട്ടറിയെന്ന നിലയില്‍ വിശദീകരിച്ചു. യുവതിയുടെ പരാതിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആ യോഗം ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു.

പി കെ ശ്രീമതി ടീച്ചര്‍, എ കെ ബാലന്‍ എന്നിവരെ പ്രസ്തുത പരാതി അന്വേഷിക്കാന്‍ പാര്‍ടി സംസ്ഥാന സെക്രട്ടേറിയറ്റ് ആഗസ്റ്റ് 31-ന് തന്നെ ചുമതലപ്പെടുത്തി. അവര്‍ അന്വേഷണ നടപടികള്‍ ആരംഭിച്ചിട്ടുമുണ്ട്. അവരുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ഉടനെ പാര്‍ടി ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുന്നതാണ്.

പി കെ ശശിയ്‌ക്കെതിരായി ലഭിച്ച പരാതി സംസ്ഥാന നേതൃത്വം ഗൗരവത്തിലെടുത്തില്ലായെന്നും, കേന്ദ്ര നേതൃത്വം ഇടപെട്ട ശേഷമാണ് നടപടികള്‍ ആരംഭിച്ചതെന്നും ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മേല്‍പ്പറഞ്ഞ വസ്തുതകളില്‍ നിന്ന് ആര്‍ക്കും മനസ്സിലാകും. പാര്‍ടി പി ബി ഇക്കാര്യത്തില്‍ ഒരു നിര്‍ദ്ദേശവും സംസ്ഥാനകമ്മിറ്റിക്ക് നല്‍കിയിട്ടില്ലെന്ന് പി ബി തന്നെ വ്യക്തമാക്കിയതുമാണ്. എന്നിട്ടും ദിവസേന പുതിയ കഥകള്‍ മെനയുന്നവരുടെ താല്‍പ്പര്യം മറ്റെന്തോ ആണ്.

സ്ത്രീ സുരക്ഷ ഉറപ്പാക്കുക, സ്ത്രീകളുടെനേരെയുള്ള അതിക്രമങ്ങള്‍ തടയുക എന്നീ കാര്യങ്ങളില്‍ എക്കാലത്തും സിപിഐ എം ഉറച്ച നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സ്ത്രീകളെ അപമാനിക്കുന്ന പരാതികള്‍ ഉയര്‍ന്നുവന്ന അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍, കര്‍ശനമായ നടപടികളാണ് പാര്‍ടി സ്വീകരിച്ചിട്ടുള്ളത്. സിപിഐ എംന്റെ ഇത്തരം നിലപാടുകള്‍ ജനങ്ങള്‍ക്ക് ബോദ്ധ്യമുള്ളതാണ്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, അപമാനിക്കല്‍ തുടങ്ങിയ പ്രശ്നങ്ങളില്‍ സംസ്ഥാനത്തെ മറ്റൊരു പാര്‍ടിയും സിപിഐ എം സ്വീകരിച്ചതുപോലെയുള്ള കര്‍ശനമായ നിലപാട് സ്വീകരിച്ചിട്ടില്ല. ആരോപണ വിധേയരായ നേതാക്കളെ എഴുന്നള്ളിച്ച് ഘോഷയാത്ര നടത്തുകയും, പൂമാലയര്‍പ്പിക്കുകയും ചെയ്ത ബൂര്‍ഷ്വാ രാഷ്ട്രീയപാര്‍ടികളുടെ പാരമ്പര്യമല്ല സിപിഐ എം ഉയര്‍ത്തിപ്പിടിക്കുന്നത്.

പി കെ ശശിക്കെതിരായി ഉയര്‍ന്നുവന്ന പരാതിയിലും പാര്‍ടിയുടെ ഭരണഘടനയ്ക്കും അന്തസ്സിനും സദാചാര മൂല്യങ്ങള്‍ക്കും അനുസൃതമായ തീരുമാനങ്ങളായിരിക്കും പാര്‍ടി കൈക്കൊള്ളുക. അതിലാര്‍ക്കും സംശയം വേണ്ട.

Top