കേരളത്തില്‍ ആദ്യമായി ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞത് വി.എസ് അച്ചുതാനന്ദന്‍; കെ സുധാകരന്‍

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയില്‍ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സംഘപരിവാറിന് വഴികാട്ടിയായി, കേരളത്തില്‍ ആദ്യമായി ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞത് മുന്‍ മുഖ്യമന്ത്രി സാക്ഷാല്‍ വി.എസ് അച്ചുതാനന്ദനാണ്. നാലു വോട്ടിന് വേണ്ടി ആ പരാമര്‍ശം വീണ്ടും നടത്തി മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടിലാക്കിയതും പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

കേരളത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങൾ ചില കേന്ദ്രങ്ങള്‍ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്നു.. അതിന്റെ ഭാഗമായാണ് പാലാ ബിഷപ്പിന്റെ പ്രസ്താവനയെ തീവ്ര നിലപാടുകള്‍ ചാലിച്ച് നിരന്തരം ചര്‍ച്ചയാക്കുന്നത്.സമുദായങ്ങളെ തമ്മിലടിപ്പിച്ച് വർഗ്ഗീയ ശക്തികൾ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കാനായി സര്‍വ്വകക്ഷി യോഗവും സാമുദായിക മതമേലധ്യക്ഷന്‍മാരുടെ യോഗവും വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

കേരളത്തിലെ മതസൗഹാർദ്ദം നിലനിർത്താൻ ഭരണത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നിൽ നിന്നിട്ടുണ്ട്. എന്നാൽ 5 വർഷത്തെ പിണറായി വിജയൻ്റെ ഭരണം കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണം നടത്തിയിരിക്കുന്നു. സംഘപരിവാർ പതിറ്റാണ്ടുകൾ ശ്രമിച്ചിട്ടും നടക്കാതിരുന്ന വർഗ്ഗീയമായ ഭിന്നിപ്പിക്കൽ വെറും 5 വർഷം കൊണ്ടു സാദ്ധ്യമാക്കിയ പിണറായി വിജയൻ പ്രബുദ്ധ കേരളത്തിന് അപമാനമാണ്.മത തീവ്രവാദികളുടെ വർഗ്ഗീയ വിഷം വമിപ്പിച്ച പല പ്രസംഗങ്ങളിലും നടപടി എടുക്കാതിരുന്ന ആഭ്യന്തര വകുപ്പ് ആണ് ഈ ദുരവസ്ഥയുടെ പ്രധാന കാരണക്കാർ.

സംഘപരിവാറിന് വഴികാട്ടിയായി, കേരളത്തിൽ ആദ്യമായി ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞത് മുൻ മുഖ്യമന്ത്രി സാക്ഷാൽ വി.എസ് അച്ചുതാനന്ദനാണ്. നാലു വോട്ടിന് വേണ്ടി ആ പരാമർശം വീണ്ടും നടത്തി മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടിലാക്കിയതും പിണറായി വിജയൻ നയിക്കുന്ന LDF ആണ്. കേരളം മുസ്ലിം തീവ്രവാദികളുടെ റിക്രൂട്ട്മെൻ്റ് ഹബ് ആണെന്ന് പറഞ്ഞത് പിണറായി വിജയൻ്റെ സ്വന്തം DGP ലോകനാഥ് ബഹ്റയാണ്. CPM സംസ്ഥാന സെക്രട്ടറി വിജരാഘവനടക്കം മുസ്ലീമോഫോബിയ പടർത്താൻ മുന്നിലുണ്ടായിരുന്നു. ഇവരുടെയൊക്കെ വാദങ്ങൾ വിശ്വസിച്ച് ഒരു പാവം വൈദികൻ തെറ്റിദ്ധരിക്കപ്പെട്ടെങ്കിൽ കുറ്റം ആരുടേതാണ്? വർഗീയത പടർത്തി വോട്ട് നേടിയ പിണറായി വിജയൻ തന്നെയാണ് ഈ അനിഷ്ട സംഭവങ്ങൾക്ക് ആദ്യത്തെ ഉത്തരവാദി.

വിവിധ പേരുകളിൽ വ്യാജ ഐഡികളുണ്ടാക്കി സാമൂഹിക മാധ്യമങ്ങളിൽ വർഗ്ഗീയത പരത്തുന്ന തീവ്രവാദികളെ പറ്റി അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാകാത്തതെന്തുകൊണ്ടാണ്? അന്വേഷിച്ചാൽ സ്വന്തം പാർട്ടി പ്രവർത്തകർ തന്നെ പിടിക്കപ്പെടുമെന്ന ഭയം കൊണ്ടാണോ? മതങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് അധികാരം നിലനിർത്താനുള്ള സംഘപരിവാർ അജൻ്റയാണ് പിണറായി വിജയൻ കേരളത്തിൽ നടപ്പിലാക്കുന്നതെന്ന് വ്യക്തം !

വർഗീയ ശക്തികളുടെ അജണ്ടകളിൽ കേരള സമൂഹം വീഴാൻ പാടുള്ളതല്ല.ഉടൻ തന്നെ ആരോപണങ്ങളിൽ അന്വേഷണം നടത്തി, ശരിതെറ്റുകൾ വെളിച്ചത്ത് കൊണ്ടുവന്ന് സൗഹൃദാന്തരീക്ഷം പുന:സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. ആരോപണങ്ങളുടെ സത്യാവസ്ഥ പൊതുജനത്തെ ബോധ്യപ്പെടുത്തി, അവരുടെ അരക്ഷിതാവസ്ഥ മാറ്റി മാത്രമേ നാടിന് മുന്നോട്ട് പോകാൻ കഴിയൂ. അല്ലെങ്കിൽ ഇനിയും വിഷം കുത്തിവെയ്ക്കാൻ ശിഥില ശക്തികൾ ശ്രമിച്ചുകൊണ്ടേയിരിക്കും. വെറും വാക്കുകൾ ഒരു മത വിഭാഗത്തിൻ്റെയും മനസ്സിലേറ്റ മുറിവുകൾ ഉണക്കില്ല.

മുഖ്യമന്ത്രിയും ഭരണകൂടവും കുറ്റകരമായ മൗനം വെടിയണം.ആട്ടിൻ കുട്ടികളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന കുറുക്കനെ പോലെ പിണറായി വിജയൻ മാറി നിന്ന് നോക്കി രസിക്കരുത്.

Top