ഇടതുമുന്നണിയുടെ രാഷ്ട്രീയ നെറികേടിന് ശ്രേയാംസ് കുമാര്‍ ഇരയായെന്ന് വി പി സജീന്ദ്രന്‍

കൊച്ചി: ഇടതുമുന്നണിയുടെ രാഷ്ട്രീയ നെറികേടിന് ശ്രേയാംസ് കുമാര്‍ ഇരയായെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍. 2009ല്‍ ഇടതുമുന്നണിയില്‍ നിന്ന് ചവിട്ടി പുറത്താക്കിയ എം പി വീരേന്ദ്രകുമാര്‍ വിഭാഗത്തെ സന്തോഷപൂര്‍വ്വം സ്വീകരിച്ച ഐക്യ ജനാധിപത്യമുന്നണി, നല്ല നിലയില്‍ നിയമസഭയില്‍ മത്സരിക്കാന്‍ സീറ്റുകളും രാജ്യസഭയില്‍ എംപി സ്ഥാനവും നല്‍കി. ഇന്ന് തങ്ങളുടെ രാഷ്ട്രീയ ഇടം കണ്ടെത്തുവാന്‍ എല്‍ഡിഎഫിന്റെ അടുക്കള കോലായില്‍ ഭിക്ഷാംദേഹിയായി നില്‍ക്കുന്ന ഈ വിഭാഗത്തിന്റെ അവസ്ഥ കാണുമ്പോള്‍ ദുഃഖം തോന്നുന്നുണ്ട്.

ഐക്യ ജനാധിപത്യ മുന്നണിയില്‍ അന്തസ്സോടെ നിന്നിരുന്ന വീരന്‍ വിഭാഗത്തെ കണ്ണും കലാശവും കാണിച്ച് കൊണ്ടുപോയത് എന്തിനായിരുന്നുവെന്നും അത് യുഡിഎഫിനെ ക്ഷീണിപ്പിക്കുവാന്‍ തങ്ങളുടെ മുന്നണിയിലേക്ക് ആകൃഷ്ടരായി ഘടകകക്ഷികള്‍ ഒഴുകി വരുന്നു എന്ന പ്രചരണതന്ത്രം മാത്രമായിരുന്നില്ലേയെന്നും വി പി സജീന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. ഇടതുമുന്നണിക്ക് മുന്നണിമര്യാദ ഇല്ല എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു.

മാത്രമല്ല ഇടതുമുന്നണിയുടെ രാഷ്ട്രീയ നെറികേടിന് ശ്രേയാംസ് കുമാര്‍ ഇര ആയിരിക്കുന്നു. വര്‍ഗീയത അരങ്ങുവാഴുന്ന ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയില്‍ ഒരു ചെറുത്തുനില്‍പ്പിന് ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും നിലനില്‍പ്പ് അനിവാര്യമാണ്. ശ്രേയാംസ് കുമാര്‍ വിഭാഗത്തിന് കയ്യിലുണ്ടായിരുന്ന എംപി സ്ഥാനവും നഷ്ടപ്പെട്ട് മന്ത്രിസ്ഥാനവും ഇല്ലാതെ ഇങ്ങനെ അലയേണ്ടി വന്നതില്‍ സിപിഎം ഉത്തരവാദിയാണ്. സിപിഎമ്മിന് ഏതു സഖാവിനെ വേണമെങ്കിലും രാജ്യസഭയിലേക്ക് എംപി ആക്കാം. പക്ഷേ, അതൊരു ചതിയിലൂടെ ആകരുത്. മറ്റുള്ളവരുടെ ചെലവില്‍ ആകരുത്. ഒരിക്കലും അത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കുഴി തോണ്ടി കൊണ്ട് ആകരുത്. മറ്റൊരുത്തന്റെ മുന്നിലിരിക്കുന്ന ആഹാരം തട്ടിപറിച്ചു വാങ്ങിയല്ല സിപിഎം സ്വന്തം കുട്ടികളെ വളര്‍ത്തേണ്ടത്.

അന്യന്റെ വയലുകണ്ട് ആരും കന്നുകാലികളെ വളര്‍ത്തരുത്. ആ പണിയാണ് ഇപ്പോള്‍ സിപിഎം ചെയ്യുന്നത്. ധിക്കാരപൂര്‍വം മറ്റുള്ളവരുടെ വയലില്‍ കയറി മേയരുത്. ഇത് നെറികേടാണ്. വലിയൊരു ചെറുത്തുനില്‍പ്പ് അത്യന്താപേക്ഷിതമായി മുന്നില്‍ നില്‍ക്കുന്ന സമയത്ത് ഇത്തരം നെറികേടുകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുന്നണി സംവിധാനങ്ങളുടെ കെട്ടുറപ്പിനെ വല്ലാതെ ക്ഷീണിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്നണി ബന്ധങ്ങളുടെ കെട്ടുറപ്പും സ്ഥിരതയും ആവശ്യമായ ഈ സമയത്ത് ശിഥിലീകരണമാണ് ഇവിടെ നടക്കുന്നത്.

യുവസഖാക്കള്‍ ഇങ്ങനെ സ്വയം അപമാനിതരായി എംപി സ്ഥാനം ഏല്‍ക്കരുത്. നിങ്ങള്‍ ഇപ്പോള്‍ ആര്‍ഭാടപൂര്‍വ്വം ഏല്‍ക്കാന്‍ പോകുന്ന എംപി സ്ഥാനത്തിന്റെ പിന്നില്‍ ചതിയുടെ വഞ്ചനയുടെ കണ്ണുനീരിന്റെ കലര്‍പ്പുണ്ട്. കനകസിംഹാസനത്തിലല്ല, ദുഃഖ സിംഹാസനത്തില്‍ ആണ് നിങ്ങള്‍ അവരോഹിതര്‍ ആകുന്നത്. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അസ്ഥിത്വം നഷ്ടപ്പെടുത്തിക്കൊണ്ട് സിപിഎം ഈ ചെയ്യുന്നതിനെ മുന്നണി മര്യാദയുടെ ലംഘനം എന്നല്ല നെറികേട് എന്നാണ് പറയേണ്ടത്.

കോഴിയെ കഴുത്ത് അറക്കുന്ന പോലെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ കഴുത്തറത്ത് ഇല്ലാതാക്കാന്‍ നോക്കുമ്പോള്‍, എല്‍ഡിഎഫ് എന്ന മുന്നണി രൂപീകൃതമായപ്പോള്‍ അതിന്റെ കണ്‍വീനറായിരുന്നു എം പി വീരേന്ദ്രകുമാര്‍ എന്നകാര്യം സഖാക്കള്‍ സൗകര്യപൂര്‍വ്വം മറന്നുപോകരുത്. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്റെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ ശ്രേയാംസ് കുമാര്‍ കറിവേപ്പില ആകരുത്. വഴിതെറ്റിപ്പോയ കുഞ്ഞാടാണ് ശ്രേയാംസ് കുമാര്‍. അതിമോഹികളുടെയും ദുരാഗ്രഹികളുടെയും കൂട്ടത്തില്‍ ഇരിക്കേണ്ട ആളല്ല ശ്രേയാംസ് കുമാര്‍. മറ്റുള്ളവര്‍ക്ക് ബലിയാടായി നിന്നുകൊടുക്കാതെ കുഞ്ഞാടേ നീ തിരിച്ചു വരികയെന്നും വി പി സജീന്ദ്രന്‍ കുറിച്ചു.

Top