കോൺഗ്രസിന്റ ഭാവി വോട്ട് ചെയ്യുന്ന പ്രവർത്തകരുടെ കൈയ്യിൽ: തരൂർ

തിരുവനന്തപുരം : കോൺഗ്രസ് പാർട്ടിയുടെ ഭാവിക്കും നന്മക്കും വേണ്ടിയാണ് താൻ മത്സരത്തിനിറങ്ങിയതെന്നും പാർട്ടിയുടെ ഭാവി ഇന്നത്തെ ദിവസം വോട്ട് ചെയ്യുന്ന പ്രവർത്തകരുടെ കയ്യിലാണെന്നും എഐസിസി പ്രസിഡന്റ് സ്ഥാനാർത്ഥി ശശി തരൂർ. ഇന്നത്തേത് കോൺഗ്രസ് പ്രവർത്തകരുടെ ദിവസമാണ്. പ്രചാരണത്തിന്റെ 16 ദിവസവും ആത്മാർത്ഥമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു. പാർട്ടി പ്രവർത്തകരാണ് അധ്യക്ഷനെ തീരുമാനിക്കേണ്ടതെന്ന് വ്യക്തമാക്കിയ തരൂർ ആത്മാർത്ഥതോടെ തനിക്കൊപ്പം പ്രചാരണത്തിനിറങ്ങിയ പ്രവർത്തകർക്ക് നന്ദിയുമറിയിച്ചു.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെയും ബിജെപിയെയും നേരിടാൻ പുതിയൊരു ഊർജം ആവശ്യമാണെന്നും ഭാരത് ജോഡോ യാത്രയെ പോലെ ഈ തെരഞ്ഞെടുപ്പും പാർട്ടിയെ പുനർജീവനം ചെയ്യാൻ ഉദ്ദേശിച്ചിട്ടുളളതാണെന്നും വിശദീകരിച്ച തരൂർ, അതിന് സാധിച്ചിട്ടുണ്ടെന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നതെന്നും വ്യക്തമാക്കി.

”ഈ തെരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും നന്ദിയെന്നുമാണ് രാവിലെ പ്രിയങ്ക ഗാന്ധിയും മെസേജ് അയച്ചത്. ഇത്തരത്തിൽ പാർട്ടിക്കുള്ളിൽ ഒരു തെരഞ്ഞെടുപ്പ് നടന്നിട്ട് 22 വർഷമായി. അതിന്റെ പ്രശ്നങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത്. ജനം എന്റെ സന്ദേശം കേട്ടിട്ടുണ്ട്. പാർട്ടിക്കുള്ളിൽ ഒരു ഇളക്കമുണ്ടാക്കാൻ ഈ തെരഞ്ഞെടുപ്പ് സഹായിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഗാന്ധി കുടുംബം ഈ തെരഞ്ഞെടുപ്പ് നിക്ഷ്പക്ഷമാണെന്നാണ് എന്നോടും അവരോട് നേരിട്ട് ചോദിച്ചവരോടും പറഞ്ഞത്. എന്നാൽ നേതൃത്വമെന്നാൽ ഗാന്ധി കുടുംബം മാത്രമല്ലെന്നത് വ്യക്തമാണ്. ചിലർ പ്രചാരണം നടത്തിയത് അങ്ങനെയല്ല. അതെനിക്കറിയാം. അതിന് തെളിവുമുണ്ട്”. ആത്മാർത്ഥതയോടെയും മര്യാദയോടെയുമാണ് താൻ പ്രചാരണം പൂർത്തിയാക്കിയതെന്നും ഇനി കോൺഗ്രസിന്റെ ഭാവി വോട്ട് ചെയ്യുന്ന പ്രവർത്തകരുടെ കൈയ്യിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top