വാഷിംഗ്ടണ്‍: ഡീസല്‍ കാറുകളില്‍ മലിനീകരണ തോത് അളക്കുന്നതില്‍ കൃത്രിമം നടത്താനുള്ള സോഫ്റ്റ് വെയര്‍ എഞ്ചിനില്‍ ഘടിപ്പിച്ചിരുന്നതായി ഫോക്‌സ് വാഗന്‍ കമ്പനിയുടെ കുറ്റസമ്മതം.
കൃത്രിമം നടത്തിയതിന് പിഴ ശിക്ഷയായി വിധിച്ച 430 കോടി ഡോളര്‍ നല്‍കാന്‍ തയാറാണെന്നും ഫോക്‌സ് വാഗന്‍ അറിയിച്ചു.
ഓട്ടോമൊബൈല്‍ കമ്പനികള്‍ക്ക് നാളിതുവരെ ചുമത്തുന്ന ഏറ്റവും വലിയ പിഴശിക്ഷയാണിത്.
യുഎസ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലാണ് കമ്പനി മേധാവികള്‍ കുറ്റസമ്മതം നടത്തിയത്. കമ്പനിയിലെ ആറ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് അന്വേഷണ സമിതി കണ്ടെത്തി.
ഫോഗ്‌സ് വാഗന്‍ കമ്പനിയിലെ 40 ഓളം ജീവനക്കാരന്‍ കൃത്രിമം നടത്തിയത് കണ്ടെത്താതിരിക്കാന്‍ തെളിവുകള്‍ നശിപ്പിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.
അമേരിക്കയില്‍ വിപണിയില്‍ ഇറക്കിയ 590,000 ഓളം ഡീസല്‍ കാറുകളിലാണ് മലിനീകരണം അളക്കുന്നതില്‍ കൃത്രിമം നടത്താനുള്ള സോഫ്റ്റ് വെയര്‍ ഘടിപ്പിച്ചിരുന്നത്. മലിനീകരണ പരിധിയുടെ 40 ഇരട്ടിവരെയായിരുന്നു യഥാര്‍ഥ തോത്.
എന്നാല്‍ ആരോപണങ്ങളെ കമ്പനി ആദ്യം നിഷേധിച്ചെങ്കിലും കൃത്രിമം നടത്തിയതായി അന്വേഷണ സംഘം തെളിയിച്ചതോടെ ഫോക്‌സ് വാഗന്‍ കമ്പനി കുറ്റസമ്മതം നടത്തുകയായിരുന്നു.