പോളോയുടെ ഇന്ത്യയിലെ ഉത്പാദനം ഫോക്‌സ്‌വാഗൺ അവസാനിപ്പിച്ചു

ന്ത്യയിലെ കാര്‍ ആരാധകരുടെ വികാരങ്ങളിലൊന്നാണ് ജര്‍മന്‍ സൗന്ദര്യമായ ഫോക്സ് വാഗണിന്റെ പോളോ. ജിടി ടിസിഐ എന്ന പോളോ വേരിയന്റിനെ പ്രണയിക്കാത്ത കാര്‍ പ്രേമികള്‍ കുറവായിരിക്കും. പക്ഷേ ഇപ്പോള്‍ കടുത്ത തീരുമാനത്തിലേക്ക് കടന്നിരിക്കുകയാണ് ഫോക്സ് വാഗണ്‍. 12 വര്‍ഷമായി ഇന്ത്യയില്‍ ‘ ടൈം ലെസ് ‘ ഡിസൈനായി തുടരുന്ന പോളോയുടെ ഉത്പാദനം നിര്‍ത്തുന്നു. ഇടക്കാലത്ത് ട്രാന്‍സ്മിഷനില്‍ വന്ന മാറ്റമൊഴികെ വലിയ മാറ്റമൊന്നും വരാതിരുന്നിട്ടും ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരനായി തുടരുന്ന കാറാണ് പോളോ. ഡോക്ടറേഴ്സ് കാര്‍ എന്ന രീതിയിലും പ്രശസ്തമാണ് പോളോ.

ഇന്ത്യയിലെ ഫോക്സ് വാഗണ്‍ ഏറ്റവും കൂടുതല്‍ വിറ്റ കാറും പോളോയാണ്. 2.5 ലക്ഷം പോളോയാണ് ഇതുവരെ ഇന്ത്യക്കാരുടെ കൈകളിലെത്തിയത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പോളോയുടെ ഇന്ത്യയിലെ ഉത്പാദനം നിര്‍ത്താന്‍ ഫോക്സ് വാഗണെ പ്രേരിപ്പിച്ചതില്‍ പ്രധാനഘടകവും നിലവിലെ വില്‍പ്പന കുറവാണ്.

ഇന്ത്യയിലെ ഉത്പാദനം പ്ലാനുകള്‍ മാറ്റിയതിന്റെ ഭാഗമായി പൂര്‍ണമായും പുതിയ പ്ലാറ്റ്ഫോമിലാണ് ഫോക്സ് വാഗണ്‍ ഇന്ത്യക്ക് വേണ്ടി കാറുകള്‍ നിര്‍മിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ടൈഗുണാണ് ഈ മാറ്റത്തിന് തുടക്കമിട്ടത്. എംക്യുബി എന്നാണ് പുതിയ പ്ലാറ്റ്ഫോമിന്റെ പേര്. ഫോക്സ് വാഗണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്‌കോഡയും ഇതേ പ്ലാറ്റ്ഫോമില്‍ കുഷാഖ് എന്നൊരു മോഡല്‍ അവതരിപ്പിച്ചിരുന്നു. അതുപോലെ തന്നെ ഇതേ പ്ലാറ്റ്ഫോമില്‍ സ്‌കോഡ സ്ലാവിയ എന്നൊരു സെഡാന്‍ മോഡലും അവതരിപ്പിച്ചിരുന്നു. ഇതിന്റെ ചുവട് പറ്റി നിലവിലെ വെന്റോയ്ക്ക് പകരമായി ഇതേ എംക്യുബി പ്ലാറ്റ്ഫോമില്‍ വിര്‍ച്വസ് എന്ന സെഡാന്‍ മോഡല്‍ ഫോക്സ് വാഗണും പ്രഖ്യാപിച്ചിട്ടുണ്ട്.

വിര്‍ച്വസ് വരുന്നതോടെ വെന്റോ ഇല്ലാതാകും അതോടെ പഴയ ഫോക്സ് വാഗണ്‍ പ്ലാറ്റ്ഫോമായ പിക്യുവില്‍ പോളോ ഒറ്റപ്പെടും. കഷ്ടിച്ച് പ്രതിമാസം 1000 യൂണിറ്റുകള്‍ മാത്രം വില്‍ക്കപ്പെടുന്ന പോളോയ്ക്ക് വേണ്ടി മാത്രം ഒരു പ്ലാറ്റ്ഫോം നിലനിര്‍ത്തുക എന്നത് ലാഭകരമാകില്ല എന്ന കണക്കുകൂട്ടലിലിലാണ് കമ്പനി ഇത്ര കടുത്ത ഒരു തീരുമാനത്തിലേക്ക് കടന്നത്.

2010 മാര്‍ച്ചിലാണ് 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനും 1.2 ലിറ്റര്‍ ടര്‍ബോ ഡീസലുമായി പോളോ ആദ്യമായി ഇന്ത്യന്‍ നിരത്തില്‍ അവതരിച്ചത്.

2020 മാര്‍ച്ചിലാണ് പോളോയ്ക്ക് അവസാന അപ്ഡേറ്റ് കമ്പനി നല്‍കിയത്. 2020 ലെത്തിയപ്പോള്‍ പോളോ ഡീസല്‍ എഞ്ചിന്‍ പൂര്‍ണമായി നിര്‍ത്തുകയും ഇടക്കാലത്തിറങ്ങിയ മോഡലുകളില്‍ 1.6 ലിറ്റര്‍ വരെയെത്തിയ പെട്രോള്‍ എഞ്ചിന്‍ 1.0 ലിറ്ററിലേക്കും ചുരുങ്ങി.

ഉയര്‍ന്ന വിലയും ഉയര്‍ന്ന പരിപാലനച്ചെലവുമാണ് പോളോയ്ക്ക് വിനയായത്. അതുകൂടാതെ പോളോയുടെ വിലയില്‍ ഇതിലും കൂടുതല്‍ സൗകര്യങ്ങളും ഫീച്ചറുകളും ലഭിക്കുമെന്ന് മറ്റു കാര്‍ കമ്പനികള്‍ തെളിയച്ചതോടെ ഒട്ടും ‘ വാല്യു ഫോര്‍ മണി ‘ അല്ലാണ്ടായി പോളോ മാറി.

2018 ല്‍ തന്നെ പുതിയ ഡിസൈനിലുള്ള പോളോ ആഗോള മാര്‍ക്കറ്റില്‍ അവതരിപ്പിട്ടുണ്ടെങ്കിലും ഇന്ത്യന്‍ മാര്‍ക്കറ്റിലും പോളോയുടെ തിരിച്ചുവരവിനെ കുറിച്ച് കമ്പനി ഇതുവരെ യാതൊരു സൂചനകളും നല്‍കിയിട്ടില്ല.

 

Top