തിളച്ചു മറിയുന്ന അഗ്‌നിപര്‍വ്വതത്തെ മറികടന്ന് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി യുവതി

സ്വന്തം പേരില്‍ ഒന്നല്ല ഒരുപാട് തവണ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരിക്കുന്ന ഒരാളാണ് ബ്രസീല്‍ സ്വദേശിനിയായ കരിന ഒലിയാനി എന്ന യുവതി. സാഹസികത ഇഷ്ടപ്പെടുന്ന കരിന പല തവണ റെക്കോര്‍ഡുകള്‍ നേടിയെടുത്തിട്ടുണ്ട്. എന്നാല്‍ ഏറ്റവും ഒടുവിലായി സൃഷ്ടിച്ച റെക്കോര്‍ഡിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി കൊണ്ടിരിക്കുന്നത്. കാരണം ഇത് അത്ര ചെറിയ കാര്യമല്ല. തിളച്ചു മറിയുന്ന ലാവ നിറഞ്ഞ അഗ്‌നിപര്‍വ്വതത്തെ മറികടന്നാണ് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ കരിന ഇടം നേടിയിരിക്കുന്നത്.

സാഹസിക ലോകത്തു തന്നെ താരമായി മാറിയിരിക്കുകയാണ് കരനി ഒലിയാനി. എത്യോപിയയിലെ എര്‍ട്ട് അലേ എന്ന സജീവ അഗ്‌നിപര്‍വതമാണ് കരിന മറികടന്നത്. 1187 ഡിഗ്രി സെല്‍ഷ്യസിലാണ് അഗ്‌നിപര്‍വ്വതത്തിലെ തടാകത്തില്‍ ലാവ തിളച്ചു മറിയുന്നത്. ലാവാ തടാകത്തെ മറികടക്കാന്‍ ലോഹക്കയറിലൂടെ 392 അടി ദൂരം കരിന സഞ്ചരിച്ചു. അതേസമയം ഭൂമിയിലെ തന്നെ ഏറ്റവും സജീവമായ അഗ്‌നിപര്‍വതങ്ങളിലൊന്നാണ് എര്‍ട്ട് അലേ. അഗ്‌നിപര്‍വതം പലപ്പോഴും പൊട്ടിത്തെറിക്കാറുമുണ്ട്.

613 മീറ്റര്‍ ഉയരമുണ്ട് ഈ അഗ്‌നിപര്‍വ്വതത്തിന്.  ലാവാ തടാകത്തെ മറികടന്ന് റെക്കോര്‍ഡ് സ്വന്തമാക്കിയതില്‍ അതിയായ സന്തേഷവും അഭിമാനവും ഉണ്ടെന്ന് കരിന പറഞ്ഞു. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ബ്രസീല്‍ സ്വദേശി, മൗണ്ട് കെ ടു കീഴടക്കിയ ആദ്യ ബ്രസീലുകാരി, അനാകോണ്ടയ്ക്കും ജയന്റ് വൈറ്റ് ഷാര്‍ക്കിനുമൊപ്പം നീന്തിയ വനിത തുടങ്ങിയ റെക്കോര്‍ഡുകളെല്ലാം കരിന തന്റെ പേരില്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെ മറ്റ് നിരവധി റെക്കോര്‍ഡുകളും കരിന മുന്‍പ് സ്വന്തമാക്കിയിട്ടുണ്ട്.

 

 

Top