ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വത സ്‌ഫോടനം; 11 മരണം

ജക്കാര്‍ത്ത: പടിഞ്ഞാറന്‍ ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു.സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചു.നിരവധി പേരെ കാണാതായി.2,891 മീറ്റര്‍ (9,484 അടി) ഉയരമുള്ള സുമാത്ര ദ്വീപിലെ മരാപ്പി പര്‍വ്വതം ഞായറാഴ്ചയാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തെ തുടര്‍ന്ന് 3000 മീറ്റര്‍ ഉയരത്തില്‍ ആകാശത്തില്‍ ഒരു ചാരഗോപുരം പ്രത്യക്ഷപ്പെട്ടു.

സ്‌ഫോടനത്തിന്റെ സമയത്ത് 75 പേര്‍ പ്രദേശത്തുണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഇതില്‍ 26 പേരെ ഒഴിപ്പിച്ചിട്ടില്ല. 11പേരെ മരിച്ച നിലയിലും മൂന്നു പേരെ ജീവനോടെയും കണ്ടെത്തിയതായി പഡാങ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സി മേധാവി അബ്ദുള്‍ മാലിക് പറഞ്ഞു. ശനിയാഴ്ച മുതല്‍ മലയില്‍ 75 ഓളം സഞ്ചാരികള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 12 പേരെ കാണാതായിട്ടുണ്ട്. ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ചയുണ്ടായ ചെറിയ പൊട്ടിത്തെറി രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കാരണമായി. പര്‍വതാരോഹകരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ രാത്രി മുഴുവന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെസ്റ്റ് സുമാത്രയുടെ പ്രകൃതിവിഭവ സംരക്ഷണ ഏജന്‍സി അറിയിച്ചു.സുമാത്രയിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വ്വതങ്ങളില്‍ ഒന്നാണ് മറാപ്പി. 1979ലുണ്ടായ സ്‌ഫോടനത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്തോനേഷ്യയില്‍ ഏകദേശം 130 സജീവ അഗ്‌നിപര്‍വതങ്ങളുണ്ട്.

Top