സ്വപ്‌നയുടെ ശബ്ദസന്ദേശം; സ്ഥിരീകരിക്കാന്‍ സാധിക്കാതെ അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പ്രതി സ്വപ്‌ന സുരേഷിന്റെ പുറത്തുവന്ന ശബ്ദ സന്ദേശം സ്വപ്നയുടേത് തന്നെയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്ന് ദക്ഷിണ മേഖല ജയില്‍ ഡി.ഐ.ജിയുടെ റിപ്പോര്‍ട്ട്. ശബ്ദത്തിന് സാമ്യമുണ്ട്. പക്ഷെ തന്റേത് ആണെന്ന് ഉറപ്പില്ലെന്ന മൊഴിയാണ് സ്വപ്ന ഡി.ഐ.ജിക്ക് നല്‍കിയിട്ടുള്ളത്.

ഈ ശബ്ദ സന്ദേശം അട്ടക്കുളങ്ങര വനിത ജയിലില്‍ നിന്ന് റെക്കോഡ് ചെയ്തത് അല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ശബ്ദ സന്ദേശത്തിന്റെ ആധികാരികത പൊലീസ് ഹൈടെക്ക് സെല്‍ അന്വേഷിച്ചു കണ്ടെത്തണമെന്നാണ് ജയില്‍ വകുപ്പിന്റെ ഇപ്പോഴത്തെ നിലപാട്.

ശബ്ദരേഖയ്ക്ക് സാമ്യതയുണ്ടെങ്കിലും തന്റേത് ആണെന്ന് ഉറപ്പില്ലെന്നാണ് സ്വപ്നയുടെ മൊഴി. അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയില്‍ കഴിയുന്ന കാലത്ത് മാനസികമായി സംഘര്‍ഷം നേരിട്ടിരുന്നു. ആരോടൊക്കെ എന്തൊക്കെ പറഞ്ഞുവെന്ന് ഓര്‍മയില്ലെന്നും സ്വപ്ന മൊഴി നല്‍കി. തിരുവനന്തപുരത്ത് എത്തിയതിനു ശേഷമാണ് അല്‍പമെങ്കിലും സ്വസ്ഥമായതെന്നാണ് സ്വപ്ന പറയുന്നത്.

എന്നാല്‍ അട്ടക്കുളങ്ങര ജയിലില്‍ എത്തിയതിനു ശേഷം ശബ്ദരേഖയില്‍ പറയുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ഇത് ഉള്‍പ്പെടുത്തിയാണ് ഡി.ഐ.ജി. റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അട്ടക്കുളങ്ങര ജയിലില്‍ നിന്നല്ല ശബ്ദം റെക്കോഡ് ചെയ്തതെന്ന് ഉറപ്പാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മൊഴിയെ കുറിച്ച് അഭിഭാഷകന്‍ വഴി അറിഞ്ഞുവെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. അട്ടക്കുളങ്ങര ജയിലില്‍ എത്തിയതിനു ശേഷം അഭിഭാഷകന്‍ സ്വപ്നയെ കണ്ടിട്ടില്ലെന്നാണ് ഡി.ഐ.ജിയുടെ അന്വേഷണത്തില്‍ വ്യക്തമായത്. എന്നാല്‍ ശബ്ദരേഖ എവിടെനിന്ന് വന്നുവെന്ന് കണ്ടെത്തണമെന്ന നിലപാടിലാണ് ജയില്‍ വകുപ്പ്.

Top