നികുതി തർക്ക കേസിൽ വോഡാഫോണിന് അന്താരാഷ്ട്ര കോടതിയുടെ അനുകൂല വിധി

VODAFONE

ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെതിരെ അന്താരാഷ്ട്ര കോടതിയിൽ വോഡാഫോൺ നൽകിയ നികുതി തർക്കകേസിൽ വോഡാഫോണിന് അനുകൂല വിധി. വോഡാഫോൺ കമ്പനിക്ക് 20,000 കോടി രൂപയുടെ നികുതി ബാധ്യതയുണ്ടെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം. ഈ വാദം തള്ളിയാണ് അന്താരാഷ്ട്ര കോടതി ടെലികോം കമ്പനിക്ക് അനുകൂല വിധി പ്രഖ്യാപിച്ചത്.

ഹച്ചിസണിൽ നിന്നും 2007ലാണ് വോഡാഫോൺ ടെലികോം കമ്പനി ഏറ്റെടുക്കുന്നത്. ഇതോടെയാണ് നികുതി തർക്കത്തിനു തുടക്കമായത്. നികുതി പലിശ ഇനത്തിൽ 12 കോടി രൂപയും പിഴ ഇനത്തിൽ 7.9 കോടി രൂപയുമാണ് കേന്ദ്ര സർക്കാർ വോഡാഫോണിനോട് ആവശ്യപ്പെട്ടിരുന്നത്. ആദായ നികുതി നിയമപ്രകാരം ടി.ഡി.എസ്സിൽ നിന്ന് നികുതി ഈടാക്കി അടയ്ക്കാൻ വോഡാഫോണിന് ബാധ്യതയുണ്ട് എന്നാണ് സർക്കാർ കമ്പനിയെ അറിയിച്ചത്.

2014ലാണ് ഈ കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ വോഡാഫോൺ നിയമപോരാട്ടം ആരംഭിക്കുന്നത്. വർഷങ്ങൾ നീണ്ട നിയപോരാട്ടത്തിനൊടുവിൽ ഹേഗിലെ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലാണ് വോഡാഫോണിന് അനുകൂലമായി വിധിച്ചത്. ഇന്ത്യയും നെതർലാൻഡും തമ്മിലെ നിക്ഷേപ കരാറിന് വിരുദ്ധമാണ് ഇന്ത്യയുടെ നികുതി ചുമത്തലെന്ന് കോടതി പറഞ്ഞു. രണ്ട് ബില്യന്‍ ഡോളറിന് പുറമെ, കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ ചെലവുകൾക്കായി വോഡാഫോണിന് നാൽപത് കോടി നൽകാനും കോടതി വിധിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top