VM sudheeran’s statement about km mani

തിരുവനന്തപുരം: കെഎം മാണി യുഡിഎഫ് വിടുമെന്ന വാര്‍ത്തകളെ തളളി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.

കെഎം മാണി യുഡിഎഫിലെ മുതിര്‍ന്ന നേതാവാണ്.മാണി യുഡിഎഫ് വിടുമെന്ന് താന്‍ ഒരിക്കിലും കരുതുന്നില്ലെന്നും യുഡിഎഫിനെ ശകതിപ്പെടുത്താനാണ് എക്കാലത്തും മാണി ശ്രമിച്ചിട്ടുളളതെന്നും വിഎം സുധീരന്‍ പറഞ്ഞു.

ബാര്‍ കോഴയില്‍ കെഎം മാണിയെ കുടുക്കുകയല്ല കുറ്റവിമുക്തനാക്കുകയാണ് ചെയ്തതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചിരുന്നു.

കെഎം മാണി ഒരു കുറ്റവും ചെയ്തിട്ടില്ല. ശാസ്ത്രീയമായ തെളിവുകളുടെ പിന്‍ബലത്തില്‍ മാണി കുറ്റകാരനല്ലെന്ന് തെളിയിക്കുകയാണ് ചെയ്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ബാര്‍ കോഴ വിവാദത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ രംഗത്തു വന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി ഉമ്മന്‍ചാണ്ടിയും സുധീരനും രംഗത്തു വന്നത്.

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ രംഗത്ത് എത്തിയിരുന്നു അന്ന് പി ടി ചാക്കോ, ഇന്ന് കെഎം മാണി എന്ന ലേഖനത്തിലാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമുളളത്.

ബാര്‍ വിവാദങ്ങളില്‍ മാണിയെ വലിച്ചിഴച്ചത് ചില ദൈവങ്ങളുടെ ഐഡിയയാണെന്നും ബാര്‍ ലൈസന്‍സ് വിഷയത്തിലെ ഫയലുകള്‍ നിയമമന്ത്രിയെ കാണിച്ചില്ലെന്ന ഗുരുതര ആരോപണവും പ്രതിച്ഛായ മുന്നോട്ടു വെക്കുന്നു.

നിയമ വകുപ്പ് അറിയാതെ എജിയില്‍ നിന്നും നിയമോപദേശം തേടിയതെന്നും ഈ നിയമോപദേശം മാണിയെ കാണിക്കാത്തത് ദുരൂഹമാണെന്നും പ്രതിച്ഛായ കുറ്റപ്പെടുത്തുന്നു.

ബാറുകള്‍ പൂട്ടാന്‍ കെ എം മാണി ഫയലില്‍ എഴുതുമെന്ന് ഭയപ്പെട്ടുവെന്നും പ്രതിച്ഛായ പറയുന്നു.

യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന തരത്തിലുളള ഒരാളല്ല കെഎം മാണിയെന്നും യുഡിഎഫിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ കെഎം മാണി താന്‍ കൂടി ചേര്‍ന്ന് രൂപം കൊടുത്ത ഒരു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കില്ലെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്കെല്ലാം അറിയാമെന്നും മാണിയെക്കുറിച്ച് വാതോരാതെ സംസാരിച്ച എല്‍ഡിഎഫ് നേതാക്കളുടെ പ്രശംസാ വചനങ്ങളാണ് യുഡിഎഫ് നേതാക്കള്‍ക്കിടയില്‍ അങ്കലാപ്പിന് ഇടയാക്കിയതെന്നും പ്രതിച്ഛായ വ്യക്തമാക്കുന്നു.

Top