തെറ്റായ തീരുമാനത്തിന് കിട്ടിയ തിരിച്ചടി; കണ്ണൂര്‍, കരുണ വിഷയത്തില്‍ വിഎം സുധീരന്‍

vm sudheeran

തിരുവനന്തപുരം: തെറ്റായ തീരുമാനത്തിന് കിട്ടിയ തിരിച്ചടിയാണ് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് റദ്ദാക്കിയ സുപ്രീം കോടതി വിധിയെന്ന് വിഎം സുധീരന്‍.

ഓര്‍ഡിനന്‍സ് റദ്ദാക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് വിടി ബല്‍റാം എംഎല്‍എയും വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ കച്ചവടത്തിനുള്ള നീക്കമാണ് നടന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം, വിധി അംഗീകരിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞിരുന്നു. കുട്ടികളുടെ ഭാവിയെ കരുതിയാണ് അനുമതി നല്‍കിയതെന്നും സര്‍ക്കാരിന് പിഴവ് സംഭവിച്ചിട്ടില്ലെന്നും സര്‍ക്കാരിനല്ല കോളേജുകള്‍ക്കാണ് തിരിച്ചടി സംഭവിച്ചിരിക്കുന്നതെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.

ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്നും ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം നേടിയവരെ സംരക്ഷിക്കുവാനാണ് ഓര്‍ഡിനന്‍സെന്നുമാണ് കോടതി വിമര്‍ശിച്ചത്.

കോടതി ഉത്തരവ് അംഗീകരിക്കാതെ 2016, 2017 വര്‍ഷത്തെ പ്രവേശനത്തിന് വീണ്ടും അനുമതി തേടിയതിന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിനോട് വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടിഫീസ് തിരിച്ചു നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യാനും കോടതി ആവശ്യപ്പെട്ടിരുന്നു.

ഈ പിഴ നടപ്പാക്കിയ ശേഷമേ ഈ വര്‍ഷത്തെ പ്രവേശനത്തിന് അനുമതി നല്‍കൂവെന്നായിരുന്നു കോടതി ഉത്തരവ്. വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടിഫീസ് തിരിച്ചു നല്‍കിയില്ലെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു

Top