രാജിയില്‍ നിന്ന് പിന്നോട്ടില്ല, നേതൃത്വം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നും സുധീരന്‍

തിരുവനന്തപുരം: രാജിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. താനുമായി ചര്‍ച്ച നടത്തിയതില്‍ ഹൈക്കമാന്‍ഡിന് നന്ദി അറിയിക്കുന്നുവെന്നും പുതിയ നേതൃത്വം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നും സുധീരന്‍ പ്രതികരിച്ചു. തെറ്റായ ശൈലിയും അനഭിലഷണീയ നടപടിയുമാണ് തന്റെ പ്രതികരണത്തിന് കാരണമായതെന്നും പങ്കുവെച്ച തന്റെ ആശങ്കയാണെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മാത്രമല്ല, തെറ്റായ നടപടി തിരുത്താന്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ പ്രതീക്ഷിക്കുന്നുവെന്നും അതിനായി കാത്തിരിക്കുന്നുവെന്നും വി എം സുധീരന്‍ അഭിപ്രായപ്പെട്ടു. ഉചിതമായ പരിഹാരം ഉണ്ടാകുമോ എന്നതാണ് ഉറ്റുനോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വി എം സുധീരനുമായുള്ള കൂടിക്കാഴ്ച പോസിറ്റീവ് ആണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പ്രതികരിച്ചു. വി എം സുധീരന്‍ ഉന്നയിച്ച കാര്യങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്നും സുധീരന്റെ രാജി ഗുരുതര വിഷയമല്ലെന്നും താരിഖ് അന്‍വര്‍ അഭിപ്രായപ്പെട്ടു .

നേരത്തെ, വി എം സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും തുടര്‍ന്ന് എഐസിസി അംഗത്വവും രാജിവെച്ചിരുന്നു. സംസ്ഥാന നേതൃത്വം കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും നേതൃതലത്തിലെ മാറ്റം പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലെന്നും വി.എം സുധീരന്‍ കുറ്റപ്പെടുത്തിയിരുന്നു. തീരുമാനങ്ങള്‍ ഏകപക്ഷീയമാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

Top