തിരുവനന്തപുരം: ഡ്രൈ ഡേ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിഎം സുധീരന്‍. മദ്യശാല ഉടമകളുടെ താല്‍പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. മദ്യലഭ്യത കുറയ്ക്കുമെന്ന വാഗ്ദാനം എല്‍ഡിഎഫ് സര്‍ക്കാര്‍ മറന്നെന്നുമാണ് കോൺഗ്രസ് നേതാവ് വി.എം. സുധീരന്‍ ആരോപിച്ചത്.
ടൂറിസം മേഖലയില്‍ നിന്നും ഐടി രംഗത്ത് നിന്നും മദ്യലഭ്യത ഉറപ്പാക്കണമെന്ന ശക്തമായ സമ്മര്‍ദ്ദം ഇപ്പോള്‍ സര്‍ക്കാര്‍ നേരിടുന്നുണ്ട്. പ്രളയക്കെടുതിയില്‍ വലയുന്ന സംസ്ഥാനത്തിന് ടൂറിസം മേഖലയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ പ്രത്യേകിച്ച് വിദേശ സഞ്ചാരികളെ ശ്രദ്ധ പിടിച്ചുപറ്റണമെങ്കില്‍ മദ്യലഭ്യത ഉറപ്പാക്കണമെന്നാണ് ഈ രംഗത്തുള്ള വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ എല്ലാം മാസവും ഒന്നാം തീയതി മദ്യശാലകള്‍ അടച്ചിട്ട് കൊണ്ട് ഡ്രൈ ഡൈയായി പ്രഖ്യാപിച്ചത് എകെ ആന്റണി സര്‍ക്കാരാണ്. മാസശമ്പളം കിട്ടുന്ന തീയതിയില്‍ മദ്യശാലകള്‍ തുറന്നിട്ടാല്‍ ആളുകള്‍ ശമ്പളം മദ്യത്തിന് ചിലവഴിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഡ്രൈ ഡേ കൊണ്ടു വരുന്നത്.
അതേസമയം രണ്ടര പതിറ്റാണ്ടിനിപ്പുറം കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക പശ്ചാത്തലത്തിലുണ്ടായ മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ ഡ്രൈ ഡേ അപ്രസക്തമായെന്നാണ് ഇപ്പോള്‍ സര്‍ക്കാരും സിപിഎമ്മും വിലയിരുത്തുന്നത്.