മോന്‍സന്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവര്‍ത്തിച്ച് വി എം സുധീരന്‍

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കലിനെതിരായ കേസ് സിബിഐ അന്വേഷിക്കണമെന്നാവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ അതിരൂക്ഷമായ വിമര്‍ശനം പ്രസ്തുത കേസന്വേഷണത്തിലെ അപാകതകളും അനൗചിത്യവും അതിഗുരുതരമായ വീഴ്ചകളും തുറന്നുകാണിക്കുന്നതാണ്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രമാണത് എന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

മോന്‍സനുമായി ബന്ധപ്പെട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വഴിവിട്ടു സംരക്ഷണവലയം ഒരുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം യഥാര്‍ത്ഥസ്ഥിതി പൂര്‍ണ്ണമായും പുറത്തുകൊണ്ടുവരുന്നതിനും കുറ്റം തെളിയിക്കുന്നതിനും തികച്ചും അപര്യാപ്തവും അപ്രായോഗികവുമാണ്. സാമാന്യബുദ്ധിയുള്ള ഏവര്‍ക്കും ബോധ്യപ്പെടുന്നകാര്യവുമാണിത്.

ഹൈക്കോടതി നിരീക്ഷണത്തില്‍ സിബിഐ അന്വേഷണം നടക്കേണ്ടതിന്റെ അനിവാര്യതയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. തങ്ങള്‍ക്കൊന്നും മറച്ചുവയ്ക്കാനില്ലെങ്കില്‍ ഇനിയെങ്കിലും സി ബി ഐ അന്വേഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

അതേസമയം, ഡിആര്‍ഡിഒ ഉദ്യോഗസ്ഥന്റെ പേരില്‍ വ്യാജരേഖ നിര്‍മിച്ച കേസില്‍ മോന്‍സന്‍ മാവുങ്കലിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. മോന്‍സനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

Top