പിവി അന്‍വര്‍, തോമസ് ചാണ്ടി, എസ് രാജേന്ദ്രന്‍ എന്നിവര്‍ മാഫിയാ താല്‍പര്യങ്ങളുടെ വക്താക്കളെന്ന് സുധീരന്‍

sudheeran

സംസ്ഥാനത്ത് ഉണ്ടായ മഹാപ്രളയത്തെ തുടര്‍ന്ന് നിയമസഭാ സമ്മേളനത്തിനിടെയുണ്ടായ ചര്‍ച്ചകളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. ഈ നിയമസഭാ സമ്മേളനത്തിന്റെ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിച്ച് തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ പ്രകടിപ്പിച്ച പി.വി. അന്‍വര്‍, തോമസ് ചാണ്ടി, എസ്. രാജേന്ദ്രന്‍ എന്നീ എം.എല്‍.എമാര്‍ ജനതാല്‍പര്യത്തേക്കാളുപരി മാഫിയാ താല്‍പര്യങ്ങളുടെ വക്താക്കളാണെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നമ്മുടെ നാട്ടിലുണ്ടായ മഹാദുരന്തത്തിൻ്റെ കെടുതികൾ ചർച്ച ചെയ്ത് പുതിയൊരു കേരളം കെട്ടിപ്പടുക്കുന്നതിനുള്ള രൂപരേഖയ്ക്ക് അടിസ്ഥാനമിടുന്നതിന് കഴിഞ്ഞ 30 ന് നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടിയത് ഉചിതമായ നടപടിയാണെന്നതിൽ സംശയമില്ല.

എന്നാൽ ഈ നിയമസഭാ സമ്മേളനത്തിൻ്റെ ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ച് തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങൾ പ്രകടിപ്പിച്ച പി.വി. അൻവർ, തോമസ് ചാണ്ടി, എസ്. രാജേന്ദ്രൻ എന്നീ എം.എൽ.എമാർ ജനതാൽപര്യത്തേക്കാളുപരി മാഫിയാ താൽപര്യങ്ങളുടെ വക്താക്കളാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

നിലനിൽപ്പിനായി നമ്മുടെ സഹോദരങ്ങൾ കേഴുമ്പോൾ അതൊക്കെ കണ്ടില്ലെന്ന് നടിച്ച് നാടും ജനങ്ങളും നശിച്ചാലും തങ്ങളുടെ മാഫിയാ പ്രവർത്തനങ്ങളും മാഫിയ സംരക്ഷണവും മുന്നോട്ട് കൊണ്ടുപോകുമെന്ന് വ്യക്തമാക്കുന്ന ഇക്കൂട്ടരുടെ നിയമസഭാ ‘പ്രകടനം’ അക്ഷരാർത്ഥത്തിൽ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേരളത്തിന് അപമാനകരമാണ്, ജനദ്രോഹപരമാണ്. ഇവരെല്ലാം ഇടതുമുന്നണിക്ക് ബാധ്യതയുമാണ്.

Top