കീഴാറ്റൂര്‍ വയല്‍ക്കിളികളെ ഇപ്പോള്‍ വഞ്ചിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്ന് വി എം സുധീരന്‍

തിരുവനന്തപുരം: ന്യായമായ ആവശ്യത്തെ മുന്‍നിര്‍ത്തി സമരരംഗത്ത് വന്ന കീഴാറ്റൂരിലെ വയല്‍ കിളികളെ ആദ്യം വഞ്ചിച്ചത് ആദ്യം സംസ്ഥാന സര്‍ക്കാരാണെങ്കില്‍ ഇപ്പോള്‍ അവരെ വഞ്ചിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. പ്രളയാനന്തര കേരളത്തെ പുനര്‍ നിര്‍മ്മിക്കുന്നതിന് പരിസ്ഥിതി സൗഹൃദ സമീപനമാണ് വേണ്ടതെന്ന ശക്തമായ ജനാഭിപ്രായത്തെ പാടേ തള്ളിക്കളഞ്ഞുകൊണ്ടാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പോക്കെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ന്യായമായ ആവശ്യത്തെ മുൻനിർത്തി സമരരംഗത്ത് വന്ന കീഴാറ്റൂരിലെ വയൽ കിളികൾ വീണ്ടും ചതിക്കപ്പെട്ടു. ആദ്യമേ അവരെ വഞ്ചിച്ചത് സംസ്ഥാന സർക്കാരാണെങ്കിൽ ഇപ്പോൾ അവരെ വഞ്ചിച്ചത് കേന്ദ്രസർക്കാരാണ്.

കീഴാറ്റൂരിലെ ജനങ്ങളെ ക്രൂരമായി വഞ്ചിക്കുന്നതിൽ സിപിഎം നയിക്കുന്ന സംസ്ഥാന സർക്കാരും ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരും ഒരുപോലെത്തന്നെയാണെന്ന് ആവർത്തിച്ച് തെളിയിക്കപ്പെട്ടിരിക്കുകയാണ്.

നിയമപ്രകാരം നടത്തേണ്ട പാരിസ്ഥിതിക പരിശോധനയോ സാമൂഹ്യ ആഘാതപഠനമോ കൃത്യമായി നടത്താതെ ബദൽ സാധ്യതകളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന നിലയിൽ പരിശോധിക്കാതെ മുന്നോട്ടുപോകുന്ന കേന്ദ്ര-സംസ്ഥാന ഭരണാധികാരികളുടെ തെറ്റായ നിലപാടാണ് വ്യാപകമായ ജനരോഷത്തിന് ഇടയാക്കിയത്.

എല്ലാം തങ്ങൾ നിശ്ചയിക്കും അതെല്ലാം ഏത് വിധത്തിലും നടത്തിയെടുക്കും എന്ന ഏകാധിപത്യ സമീപനമാണ് ബിജെപി- സിപിഎം ഭരണകൂടങ്ങൾ വച്ചുപുലർത്തുന്നത്.

പ്രളയാനന്തര കേരളത്തെ പുനർ നിർമ്മിക്കുന്നതിന് പരിസ്ഥിതി സൗഹൃദ സമീപനമാണ് വേണ്ടതെന്ന ശക്തമായ ജനാഭിപ്രായത്തെ പാടേ തള്ളിക്കളഞ്ഞുകൊണ്ടാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പോക്ക്. ഇത് തികച്ചും ആശങ്കാജനകമാണ്, പ്രതിഷേധാർഹമാണ്.

Top